മടിയിലെ ഭാരവും വഴിയിലെ പേടിയും-2
നായനാരിന്റെ സര്‍ക്കാരിന്റെ വാഴ്ചയുടെ അവസാനകാലത്ത് സര്‍ക്കാരിനെ പ്രക്ഷോഭത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ യു.ഡി.എഫിനു കിട്ടിയ ദിവ്യാസ്ത്രമാണ് പ്ലസ് ടു. അത് ചെത്തിക്കൂര്‍പ്പിച്ച് ആന്റണിയുടെ കൈയിലേല്‍പ്പിച്ചതാവട്ട എല്‍.ഡി.എഫ് തന്നെ.
അടുത്തകാലത്തൊന്നും കേരളസര്‍ക്കാര്‍ ഇത്രയേറെ അധ്വാനിച്ച ഒരു പ്രശ്നം ഉണ്ടായിട്ടില്ല. മന്ത്രി പി.ജെ ജോസഫും എല്‍.ഡി.എഫ് നിയോഗിച്ച ഉപസമിതിയും വല്ലാതെ കഷ്ടപ്പെട്ടു. കേളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തുമ്പോള്‍ പകരം അനുവദിക്കേണ്ട പ്ലസ് ടു കോഴ്സുകള്‍ ഏതൊക്കെ സ്കൂളില്‍ അനുവദിക്കണമെന്നതായിരുന്നു പ്രശ്നം. പ്രശ്നം നിസ്സാരമാണെന്ന് തോന്നാം. സ്വര്‍ണ്ണം വിളയുന്ന ഖനികളാണ് പ്ലസ് ടു ക്ളാസുകള്‍. ഒരെണ്ണം അനുവദിച്ചു കിട്ടിയാല്‍ ജന്‍മം സഫലമാകും. അതുതന്നെയാണ് പ്രശ്നം വഷളാക്കിയതും.
പ്രീഡിഗ്രി ഡീലിങ്കിംഗ് ഇക്കൊല്ലം തന്നെ പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രി ജോസഫിന്റെ പ്രഖ്യാപനം. ഇക്കൊല്ലം തീര്‍ക്കാനാവുമോ എന്ന കാര്യത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനാന്ദന് സംശയം ഉണ്ടായിരുന്നു. പ്രീഡിഗ്രി വേര്‍പെടുത്തല്‍ അടുത്ത അദ്ധ്യയനവര്‍ഷം പൂര്‍ത്തിയാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുനൂറോളം സ്കൂളുകളില്‍ ഈ വര്‍ഷം കോഴ്സ് അനുവദിച്ചാല്‍ മതി എന്നായിരുന്നു ഇടതുമുന്നണി യോഗത്തിന്റെ സുചിന്തിതമായ അഭിപ്രായം. പക്ഷേ ജോസഫിന് തുടക്കത്തിലേ ഇതിനോട് യോജിപ്പുണ്ടായില്ല. ഈ വര്‍ഷം തന്നെ പ്രഡ്രിഗ്രി വേര്‍പെടുത്തല്‍ തീര്‍ക്കണം. അതിന് ഇരുനൂറ് സ്കൂളുകള്‍ അനുവദിച്ചാല്‍ പോരാ. മുന്നൂറെങ്കിലും വേണം. എന്നാല്‍ ഒരു സ്വകാര്യ സ്കൂളില്‍ പ്ലസ് ടു അനുവദിച്ചാല്‍ അടുത്തത് സര്‍ക്കാര്‍ സ്കൂളിലായിരിക്കണം എന്ന കാര്യത്തില്‍ രണ്ടുകൂര്‍ക്കും സംശയം ഉണ്ടായില്ല.
കോഴ്സ് ആര്‍ക്കൊക്കെ അനുവദിക്കണമെന്ന് തീരുമാനിക്കാനുളള മാരത്തോണ്‍ ശ്രമങ്ങളാണ് നടന്നത്. ഉപസമിതി പത്തുവട്ടം ചേര്‍ന്നെന്നാണ് അനൗദ്യോഗിക കണക്ക് . എ.കെ.ജി സെന്ററില്‍ തുടങ്ങി കായംകുളത്തെ തെങ്ങുഗവേഷണകേന്ദ്രത്തിന്റെ അഥിതി മന്ദിരത്തിലേക്കു മാറ്റി. ആരുമറിയാതെ രഹസ്യമായി തീരുമാനിക്കാനായിരുന്നു ഇത്. പിന്നെ വീണ്ടും എ.കെ.ജി.സെന്ററില്‍, മസ്ക്കറ്റ് ഹോട്ടലില്‍, മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസില്‍ .
ഒടുവില്‍ സ്കൂളിന്റെ ലിസ്റ്റ് വന്നപ്പോള്‍ എല്‍.ഡി.എഫിലെ തീരുമാനവും വി.എസ് പറഞ്ഞതുമൊക്കെ കാറ്റില്‍ പറന്നു. വല്ല്യേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങാതെ കാര്യം നടത്താന്‍ കേരളാകോണ്‍ഗ്രസ്സ് കുഞ്ഞനിയനു സാധിക്കുമെന്നും തെളിഞ്ഞു ആകെ അനുവദിച്ച സ്കൂളുകളുടെ എണ്ണം 285 അതില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ 35 ശതമാനം മാത്രം. എല്‍.ഡി.എഫ് തിരുമാനിച്ച 200 ല്‍ നിന്ന് 285 ലേക്കുളള കയറ്റത്തിനും സര്‍ക്കാര്‍ സ്കൂളിന്റെ എണ്ണം കുറഞ്ഞതിനും പിന്നില്‍ ജോസഫിന്റെ കടും പിടുത്തവും ചില്ലറ ഭീഷണികളുമായിരുന്നു. ജോസഫിനെ പിന്താങ്ങുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ ആവശ്യത്തോട് എതിര്‍ത്ത് നില്‍ക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.
സ്വകാര്യകോളേജുകളില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യന്‍ ഉടമസ്ഥതയിലുളളതായിരുന്നു. അവിടെനിന്നും വേര്‍പെടുത്തുന്ന പ്രീഡിഗി സീറ്റുകള്‍ക്ക് ആനുപാതികമായ അവരുടെ സ്കൂളുകളില്‍ പ്ലസ് ടു അനുവദിച്ചേ പറ്റൂ . അത് അംഗീകരിക്കാതെ തിരിച്ചു ചെന്നാല്‍ രാഷ്ട്രീയം മതിയാക്കി കൊപ്രാക്കച്ചവടം തുടങ്ങേണ്ടി വരും. അവര്‍ക്കൊപ്പം മുസ്ലീം, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി മാനേജ്മെന്റുകളും നല്ല ബലമുളള പിടുത്തമാണ് പിടിച്ചത്. എല്ലാവരെയും തൃപ്തിപ്പെടുത്താതെ നാലു മാസത്തിനകം നടക്കുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിനും ഒരു വര്‍ഷത്തിനുശേഷമുളള നിയമസഭാതിരഞ്ഞെടുപ്പിനും കുപ്പായം തയ്ച്ചിട്ട് പ്രയോജനം ഇല്ല. വി.എസ്സിന്റെ കണക്കില്‍ പറയുന്ന 200 സീറ്റ് കൊണ്ട് ആരെ തൃപ്തിപ്പെടുത്താനാവും? കേരളാകോണ്‍ഗ്രസ്സ് (ജോസഫ്) ഒഴികെ ഉളള ഘടകകക്ഷികളെല്ലാം 200 എന്ന ഭാഗത്തായിരുന്നു. ജോസഫ് മാത്രം എതിര്‍ത്തുനിന്നു. മുന്നൂറ് സ്കൂളിലെങ്കിലും അനുവദിക്കുന്നില്ലെങ്കില്‍ മുന്നണി വിടാനും മടിക്കില്ലെന്ന് പൊതിഞ്ഞാണെങ്കിലും ഭീഷണിയുടെ സ്വരത്തില്‍ വ്യക്തമാക്കിയതേടെ സി.പി.എം ആദി കക്ഷികളുടെ പത്തി താണു. 200 പകരം 285 അവിടേയും നിന്നില്ല. ദിവസങ്ങള്‍ക്കകം 297 ആയി.












Click it and Unblock the Notifications