ഫാദര്‍-സിസ്റര്‍ വാക്യുദ്ധത്തിന് സഭമേധാവികളുടെ മാധ്യസ്ഥതയില്‍ വിരാമം
കോട്ടയം: ക്രിസ്ത്യന്‍ വൈദികനും കന്യാസ്ത്രീയും തമ്മില്‍ നടന്ന തുറന്ന വാഗ്യുദ്ധത്തിന് സഭാഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും ഇടപെടല്‍ മൂലം പൂര്‍ണവിരാമം.
കോട്ടയത്തെ സെന്റ് ജോര്‍ജ്ജ് കോളേജ് പ്രിന്‍സിപ്പാളായ ഫാദര്‍ സെബാസ്റ്യന്‍ ആലപ്പാട്ടുകുന്നേലിനെതിരെ പ്രസ്താവനയുമായി സിസ്റര്‍ പി.വി. റോസി രംഗത്തുവന്നതോടെയാണ് വന്നതോടെയാണ് സഭാഭാരവാഹികള്‍വരെ ഇടപെടേണ്ടി വന്ന പ്രശ്നം ഉടലെടുത്തത്.
കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ മേധാവിയാണ് സിസ്റര്‍ റോസി. പ്രിന്‍സിപ്പാള്‍ വര്‍ഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിച്ചുവരികയാണെന്നും കോളേജിന്റെയും സഭയുടെയും അധികാരികള്‍ ഉടന്‍തന്നെ ഈ പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കുമെന്നുമാണ് സിസ്റര്‍ റോസി പത്രസമ്മേളനത്തില്‍ പറഞ്ഞത്.
ജൂണ്‍ 28-ന് കോളേജിലെ പരീക്ഷാഹാളില്‍ വെച്ച് പ്രിന്‍സിപ്പാള്‍ തന്റെ വസ്ത്രത്തിലും കൈയിലും കടന്നുപിടിച്ചുവെന്നും അവര്‍ ആരോപിച്ചു. പ്രിന്‍സിപ്പാളിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ തനിക്ക് ശമ്പളമില്ലാതെ ഒരു വര്‍ഷത്തെ ലീവെടുക്കേണ്ടിവന്നുവെന്നും അവര്‍ വ്യക്തമാക്കി.
സിസ്റര്‍ കോളേജില്‍ പല പ്രശ്നങ്ങളുടെയും ഉറവിടമാണെന്ന് ഫാദര്‍ മറ്റൊരു പത്രസമ്മേളനം നടത്തിക്കൊണ്ട് ആരോപിച്ചു. താന്‍ സിസ്ററെ കടന്നു പിടിച്ചിട്ടില്ലെന്നും ഈ ആരോപണത്തിനെതിരെ സര്‍വകലാശാലാ അധികാരികള്‍ക്ക് പരാതികൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫാദറും സിസ്ററും തമ്മിലുള്ള വാക്യുദ്ധം തെരുവിലെത്തിയതോടെ സിസ്റര്‍ അഭയാ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായ ജോമോന്‍ പുത്തന്‍പുരക്കലും പി.സി. ജോര്‍ജ് എം.എല്‍.എയും ചേര്‍ന്നാണ് സമാധാനശ്രമങ്ങളാരംഭിച്ചത്. ആരോപണങ്ങള്‍ അവരെയും കോളേജിനെയും മാത്രമല്ല സഭയെയും കരിവാരിത്തേക്കുമെന്ന് ഇരുവരും സിസ്ററിനെയും ഫാദറിനെയും ബോധിപ്പിച്ചു.
തുടര്‍ന്നാണ് അഭിപ്രായസമന്വയമുണ്ടായത്. ധാരണ പ്രകാരം കോളേജ് മാനേജ്മെന്റ് സിസ്റര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല. സിസ്ററും ഫാദറും പരസ്പരം ആരോപണമുന്നയിക്കുന്നത് നിര്‍ത്തുകയും ചെയ്യും. സിസ്ററിന്റെ പരാതി പരിശോധിക്കുകയും കോളേജില്‍ ജോലി ചെയ്യാനനുയോജ്യമായ സാഹചര്യം ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ മാധ്യസ്ഥപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കില്ലെന്നും ധാരണയില്‍ വ്യക്തമാക്കിയിട്ടുണ്ട്.