ഫിജി: സൈന്യം അട്ടിമറിക്കാര്‍ക്ക് വീണ്ടും അന്ത്യശാസനം നല്‍കി
സുവ: ഫിജിയിലെ മുന്‍ പ്രധാനമന്ത്രിയെയും മറ്റു ബന്ദികളെയും വിട്ടയക്കാന്‍ സ്പെയിറ്റിനും സംഘത്തിനും ഫിജി സൈന്യം രണ്ടു ദിവസത്തെ സമയം നല്‍കി.
പാര്‍ലമെന്റ് മന്ദിരത്തിന്റെ സമീപപ്രദേശങ്ങള്‍ പ്രവേശന നിരോധിതമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അട്ടിമറിക്കാരോടും പൊതുജനങ്ങളോടും പാര്‍ലമെന്റ് മന്ദിരത്തിന്റെ സമീപത്തുനിന്നും വിട്ടുപോകാനും സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്ത്യശാസനം ഇന്ന് (ജൂലൈ 5 ബുധനാഴ്ച) അര്‍ദ്ധരാത്രി നിലവില്‍ വരും. പാര്‍ലമെന്റ് മന്ദിരത്തിലുള്ള എല്ലാവര്‍ക്കും അവിടം വിട്ടുപോകാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. പൊതുമാപ്പ് നല്‍കും എന്ന് പ്രഖ്യാപിച്ച ഈ അവസരത്തില്‍ പാര്‍ലമെന്റ് മന്ദിരം വിട്ടുപോകുന്നതായിരിക്കും അവര്‍ക്ക് നല്ലത്, സൈന്യത്തിന്റെ വക്താവ് ലഫ്റ്റനന്റ് കേണല്‍ ഫിലിപ്പോ താരാ കിനി കിനി പറഞ്ഞു.
അതേസമയം പ്രവേശന നിരോധിത മേഖല പ്രഖ്യാപിച്ചത് മുന്‍ പ്രധാനമന്ത്രിയെയും കൂട്ടരെയും മോചിപ്പിക്കാന്‍ സൈന്യം ശക്തി പ്രയോഗിക്കുമെന്നതിന്റെ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് 19 മുതല്‍ തുടരുന്ന ബന്ദിനാടകം അവസാനിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അട്ടിമറിക്കാര്‍ ഈ അന്ത്യശാസനവും നിരാകരിച്ചാല്‍ എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തിന് താരാകിനികിനി ഉത്തരം പറഞ്ഞില്ല. ഇതിനു മുമ്പ് സൈന്യം പുറപ്പെടുവിച്ച രണ്ട് അന്ത്യശാസനങ്ങളും സ്പെയിറ്റിന്റെ നേതൃത്വത്തിലുള്ള അട്ടിമറിക്കാര്‍ നിരാകരിച്ചിരുന്നു.
ചൊവാഴ്ച സൈന്യവും സ്പെയ്റ്റിന്റെ സംഘവും തമ്മില്‍ നടന്ന സംഘട്ടനത്തെത്തുടര്‍ന്നാണ് അന്ത്യശാസനവും പ്രവേശന നിരോധിത മേഖലയും നിലവില്‍ വന്നത്. സംഘട്ടനത്തില്‍ രണ്ടു അട്ടിമറിക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.