ഫിജിക്കെതിരെ സാമ്പത്തിക ഉപരോധം വേണമെന്ന് ഇന്ത്യ
ബാങ്കോക്ക്: ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയ ഫിജിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഇന്ത്യ ആസ്യാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ഭരണഘടനയെ തച്ചുടയ്ക്കുകയും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്ത ഫിജിയെ മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ശക്തമായ വാണിജ്യ-സാമ്പത്തിക ഉപരോധം വേണമെന്ന് ഞങ്ങള്‍ കരുതുന്നു - -ആസ്യാന്‍ പോസ്റ് മിനിസ്റീരിയല്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് പറഞ്ഞു.
സുരക്ഷയ്ക്കും വിവേചനാതീതമായ സര്‍ക്കാരിനും വേണ്ടി കുറച്ചു കാലത്തേക്കെങ്കിലും ഫിജി ജനത കുറച്ചു ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറായിരിക്കുമെന്നാണ് ഇന്ത്യ കരുതുന്നതെന്ന് ജസ്വന്ത് പറഞ്ഞു.
ചില കലാപകാരികള്‍ സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി ഒരു ദ്വീപുരാഷ്ട്രത്തെ കരുവാക്കുന്നതിനെതിരെ ചെറിയ തോതിലുള്ള ഉപരോധങ്ങള്‍ ആസ്ത്രേലിയയും ന്യൂസിലാണ്ടും അമേരിക്കയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലാപകാരികളുടെ നേതാവ് ജോര്‍ജ് സ്പെയിറ്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആസ്യാന്‍ യോഗത്തില്‍ പങ്കെടുത്ത ന്യൂസിലാണ്ട് വിദേശകാര്യമന്ത്രി ഫില്‍ ഗോഫും അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഫിജിക്കെതിരെ പൂര്‍ണതോതിലുള്ള സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ആസ്ത്രേലിയക്കും ന്യൂസിലാണ്ടിനും അനുകൂലാഭിപ്രായമില്ല. അങ്ങനെയുള്ള ഉപരോധം ഈ ചെറിയ ദ്വീപിലെ സാമാന്യ ജനതയെ പ്രതികൂലമായി ബാധിക്കുമെന്നും അവിടത്തെ ക്രമസമാധാനം കൂടുതല്‍ വഷളാകാനേ ഉപകരിക്കുകയുള്ളൂ എന്നുമാണ് അവരുടെ വാദം.
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്ലണ്ട്, വിയറ്റ്നാം എന്നിവയാണ് ആസ്യാന്‍ രാഷ്ട്രങ്ങള്‍. ഇവ കൂടാതെ സംഭാഷണ പങ്കാളികളായി ആസ്ത്രേലിയ, കാനഡ, ചീന, യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, ദക്ഷിണകൊറിയ, ന്യൂസിലാണ്ട്, റഷ്യ, അമേരിക്ക എന്നീ രാഷ്ട്രങ്ങളുമുണ്ട്.