വിദേശവിമാനക്കമ്പനികള്‍ക്ക ് നെടുമ്പാശ്ശേരി അന്യം
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കു സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഇനിയും അനുമതി ആയിട്ടില്ല. കേന്ദ്ര തീരുമാനം വൈകുന്നതാണ് കാരണം. നെടുമ്പാശ്ശേരിക്കൊപ്പം രാജ്യാന്തര പദവി ലഭിച്ച മറ്റ് അഞ്ചു വിമാനത്താവളങ്ങള്‍ക്കൊപ്പം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നതാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.
വിമാനത്താവളക്കമ്പനി ഡയറക്ടര്‍മാര്‍ മുന്‍കൈയ്യെടുത്ത് വിദേശ വിമാനക്കമ്പനികളില്‍ നിന്നും സമ്പാദിച്ച അപേക്ഷകളാണ് വ്യോമ മന്ത്രാലയം മാറ്റി വച്ചിരിക്കുന്നത്. ഇതില്‍ ചില സര്‍വീസുകള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു മാറ്റാന്‍ കമ്പനികളെ നിര്‍ബന്ധിക്കുന്നതിന് അണിയറ നീക്കം നടക്കുന്നതായും സംശയമുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലേതടക്കം 23 വിമാനക്കമ്പനികളാണ് സര്‍വീസിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഗള്‍ഫ് എയര്‍, സൗദിയ, ഖത്തര്‍ എയര്‍വേയ്സ്, ഒമാന്‍ എയര്‍, എമിറേറ്റ്സ്, കുവൈറ്റ് എയര്‍ എന്നിവ ഇതില്‍ പെടുന്നു.
ടൂറിസം മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന രാജ്യാന്തര വിപണന മേള യായ കേരള ട്രാവല്‍ മാര്‍ട്ട് ഒക്ടോബറില്‍ നടക്കുന്നതോടെ യൂറോപ്പില്‍ നിന്നുള്ള വിമാനക്കമ്പനികളും സര്‍വീസിന് സന്നദ്ധരായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷ.
ബാംഗ്ളൂര്‍, ഗോവ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ വന്‍ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.ഇവിടങ്ങളില്‍ റണ്‍വെ വികസനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ സര്‍വീസുകള്‍ സംബന്ധിച്ച തീരുമാനം വൈകിക്കാനാണ് വിവിധ ലോബികളുടെ ശ്രമം.
നെടുമ്പാശ്ശേരിക്കൊപ്പം സൗകര്യങ്ങള്‍ തങ്ങള്‍ക്കുമുണ്ടെന്ന വാദമുയര്‍ത്തി വിദേശ വിമാനക്കമ്പനികളെ വശത്താക്കാനാണ് അവരുടെ ശ്രമം.
സര്‍വീസുകള്‍ അനുവദിക്കുന്നതില്‍ പ്രധാന തടസ്സമായി അധികൃതര്‍ പറയുന്നത് ഉഭയ കക്ഷി കരാര്‍ തയാറാക്കുന്നതിലെ സാങ്കേതികത്വമാണ്. വിദേശവിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്കു നടത്തുന്ന സര്‍വീസുകളിലെ സീറ്റുകള്‍ക്കു തുല്യമായ സീറ്റുകള്‍ അതത് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യക്കും അനുവദിക്കണമെന്നതാണ് ഒരു നിബന്ധന.
എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്നും മന്ത്രാലയം ആലോചിക്കുന്നതായി അറിയുന്നു.












Click it and Unblock the Notifications