കശ്മീരില്‍ കൂട്ടക്കൊലയുടെ പരമ്പര: മരണം 80 ആയി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ സമാധാനത്തിലേക്ക് തിരിച്ചുപോകുന്നതിന് തടസ്സം നില്‍ക്കുക എന്ന ലക്ഷ്യത്തോടെ ആഞ്ഞടിക്കുന്ന തീവ്രവാദികള്‍ ആഗസ്ത് ഒന്ന് ചൊവാഴ്ച വൈകുന്നേരത്തിനുശേഷം കശ്മീരില്‍ ആറു സ്ഥലങ്ങളിലായി 80 പേരെ കൊന്നു.
നഗരകേന്ദ്രങ്ങളും ഒറ്റപ്പെട്ട സ്ഥലങ്ങളും ഒരുപോലെ തീവ്രവാദികളുടെ അക്രമത്തിന് ഇരയാവുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കശ്മീര്‍ ഗ്രാമീണരെക്കൂടാതെ അമര്‍നാഥ് യാത്രക്ക് പോകുന്ന തീര്‍ത്ഥാടകരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന തൊഴിലാളികളും ഇവരുടെ തോക്കിനിരയായി.
ആഗസ്ത് ഒന്ന് ചൊവാഴ്ച രാവിലെ ജമ്മുവിലെ ഒരു സ്കൂളില്‍ അതിക്രമിച്ചു കയറി അമര്‍നാഥ് തീര്‍ത്ഥാടകരെ ബന്ദിയാക്കാനുള്ള ശ്രമത്തോടെയാണ് ആക്രമണം ആരംഭിച്ചത്. എന്നാല്‍ പോലീസിന്റെ ഇടപെടലിന്റെ ഭാഗമായി ഈ ശ്രമം വിഫലമായി.
ശ്രീനഗറില്‍ നിന്ന് 96 കിലോമീറ്റര്‍ അകലെയുള്ള പഹല്‍ഗാമിലാണ് അടുത്ത ആക്രമണം നടന്നത്. ഇത്തവണയും അമര്‍നാഥ് തീര്‍ത്ഥാടകരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ചുരുങ്ങിയത് 32 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് അവസാനമായി കിട്ടിയ വിവരം.
വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ബീഹാറുകാരായ തൊഴിലാളികള്‍ക്കെതി രെയായിരുന്നു അടുത്ത ആക്രമണം. മിര്‍ബസാര്‍, ഖാസിഗണ്ഡ്, അനന്ത്നാഗ് എന്നിവിടങ്ങളില്‍ നടന്ന അക്രമത്തില്‍ 25 തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ചൊവാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ആക്രമണം. അനന്ത്നാഗില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ഏഴു പേരും ഇതില്‍ പെടും.
മറ്റൊരാക്രമണത്തില്‍ ആഗസ്ത് രണ്ട് ബുധനാഴ്ച രാവിലെ അനന്ത്നാഗിലെത്തന്നെ പരിസ്ഥാന്‍ ഗ്രാമത്തില്‍ 11 കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു.
ബുധനാഴ്ച നടന്ന മറ്റൊരക്രമത്തില്‍ ദോദയിലെ ഒരു ഗ്രാമത്തില്‍ 11 പേര്‍ തീവ്രവാദികളുടെ തോക്കിനിരയായി. കുണ്ട ഗ്രാമത്തില്‍ പുലര്‍ച്ചയോടെ എത്തിയ തീവ്രവാദികള്‍ ആളുകളെ വീട്ടില്‍ നിന്നിറക്കി വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മണിക്കൂറുകളുടെ ഇടവേളകള്‍ക്കുള്ളിലാണ് ഈ ആക്രമണങ്ങളെല്ലാം അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് കശ്മീര്‍ മേഖലാ ഐ.ജി അശോക് ഭാന്‍ പറഞ്ഞു.
1998-ല്‍ മൂന്ന് കൂട്ടക്കൊലകളിലായി 100-ഓളം പേരെ കൊന്നതിനുശേഷം ആദ്യമായാണ് കശ്മീരില്‍ തുടര്‍ച്ചയായ കൊലപാതകം നടക്കുന്നത്. പോലീസിനെയും ആര്‍മിയെയും എല്ലാ മേഖലയിലും വിന്യസിച്ചിട്ടുണ്ട്. കൂട്ടക്കൊല നടത്തിയതിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യാ സര്‍ക്കാരുമായി സംഭാഷണത്തിന് തയ്യാറായതോടെയാണ് തീവ്രവാദികള്‍ തങ്ങളുടെ ആക്രമണം ശക്തിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് മുജാഹിദ്ദീന്‍ ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ജൈഷ്-ഇ-മുഹമ്മദ്, ലക്ഷാര്‍-ഇ-തോയിബ എന്നീ സംഘടനകള്‍ ഹിസ്ബുള്ള മുജാഹിദ്ദീന്റെ വെടിനിര്‍ത്തലിനെയും സമാധാനശ്രമങ്ങളെയും എതിര്‍ത്തിരുന്നു.
ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications