പീഡനങ്ങളുടെ കഥകള്‍ അവസാനിക്കുന്നില്ല
ഗള്‍ഫില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ ഒമ്പത് സ്ത്രീകളും പറഞ്ഞത് വീട്ടുജോലിക്കെത്തിയ ധാരാളം ഇന്ത്യന്‍ സ്ത്രീകള്‍ ഗള്‍ഫില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ്. വീട്ടുകാരുമായി ബന്ധപ്പെടാനാകാതെ പാസ്പോര്‍ട്ടും നഷ്ടപ്പെട്ട് നരകിക്കുന്നവരുണ്ട്.
ജ ൂലായ് 30 ഞായറാഴ്ചയാണ് കുവൈറ്റില്‍ വീട്ടുജോലിക്കു നിന്നിരുന്ന തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിനി മോളി (32) യുടെ മൃതദേഹം നാട്ടിലെത്തിയത്. വീട്ടുടമയുടെ ക്രൂരമായ ശാരീരിക പീഡനത്താല്‍ അവശയായ മോളി ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ച് മോളി മരിച്ചു.
മോളി നാട്ടിലേക്കയച്ച കത്തുകളും കാസറ്റുകളും പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകളാണ് വിവരിക്കുന്നത്. മോളിയുടെ ജഡം വന്ന വിമാനത്തില്‍ തന്നെ ഗള്‍ഫില്‍ നിന്നും രക്ഷപ്പെട്ട നാല് യുവതികളുണ്ടായിരുന്നു. ജിദ്ദയിലെയും അബുദാബിയിലെയും എംബസി അധികൃതരുടെ സഹായത്തോടെ രണ്ട് മലയാളി സ്ത്രീകള്‍ കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നു.
ജൂലായ് 20ന് നാട്ടിലെത്തിയ കോഴിക്കോട് നല്ലളം സ്വദേശിനി റുഖിയക്കും പറയാനുള്ളത് ഗള്‍ഫിലെ യാതനകളുടെ കഥകളാണ്.1977-ല്‍ ജിദ്ദയിലെത്തിയ റുഖിയക്ക് മാസം 60,000 രൂപ ശമ്പളം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. പലപ്പോഴും ഭക്ഷണമില്ലാതെ വെറും തേയിലവെള്ളം കുടിച്ചു കഴിയേണ്ടി വന്നിട്ടുണ്ട്.
വീട്ടുജോലിക്കായി അബുദാബിയിലെത്തിയ എറണാകുളം സ്വദേശിനി ബീനാ ജോണ്‍സണ്‍ (31) സെക്സ് റാക്കറ്റില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. എംബസി അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ബീന രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു.