നെടുമ്പാശ്ശേരി ഓഹരി ഉടമകളുടെ യോഗം ആഗസ്ത് ഏഴിന്
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താനളക്കമ്പനി ഓഹരിയുടമകളുടെ യോഗം ആഗസ്റ്റ് ഏഴാം തീയതി തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും.കമ്പനിയുടെ മൂലധനാടിത്തറ വികസിപ്പിക്കുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് കൈക്കൊണ്ട തീരുമാനം അംഗീകരിപ്പിക്കുന്നതിനാണ് പ്രധാനമായും യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ യോഗത്തില്‍ പങ്കെടുക്കും.
കമ്പനിയുടെ ഓഹരി അടിത്തറ 200 കോടി രൂപയാക്കാന്‍ ജൂണില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നു.കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി 51 ശതമാനമായി നിലനിര്‍ത്തിക്കൊണ്ടാണ് മൂലധനം സമാഹരിക്കുക.
എന്നാല്‍ സര്‍ക്കാരിന്റെ വിഹിതം 51 ശതമാനമായി നിലനിര്‍ത്താനുള്ള തുക എവിടെ നിന്നു കണ്ടെത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.സംസ്ഥാന സഹകരണബാങ്കില്‍ നിന്ന് പണമെടുത്തോ പൊതുമേഖലാസ്ഥാപനങ്ങളെക്കൊണ്ട് ഓഹരിയെടുപ്പിച്ചോ ആയിരിക്കും സര്‍ക്കാര്‍ നിക്ഷേപം നിലനിര്‍ത്തുകയെന്നറിയുന്നു.
ഇതിനകം 140 കോടി രൂപ വിമാനത്താവളത്തിനു വായ്പ നല്‍കിയിട്ടുള്ള ഹഡ്കോ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി 90 കോടി രൂപ സംസ്ഥാനസര്‍ക്കാരിനു വായ്പ നല്‍കാന്‍ തയ്യാറായിട്ടുണ്ട്. ഇതില്‍ നിന്നു 46 കോടി രൂപ മുടക്കിയാലും സര്‍ക്കാരിന് ഓഹരി വാങ്ങുന്നതിനുള്ള തുക കണ്ടെത്താനാകും.ഈ ദിശയിലും ചില ആലോചനകള്‍ നടന്നിട്ടുണ്ട്.
26 ശതമാനം ഓഹരികള്‍ കൈയ്യിലുണ്ടെങ്കില്‍ കമ്പനിയുടെ നിയന്ത്രണം സര്‍ക്കാരില്‍ തന്നെയാകുമെന്നതിനാല്‍ വീണ്ടും നിക്ഷേപത്തിനൊരുങ്ങേണ്ടെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിമാനത്താവളക്കമ്പനിയുടെ പ്രധാന ഓഹരിയുടമ എന്ന നിലയില്‍ നിന്നു പിന്നോക്കം പോകാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല.
ഇതിനകം 188.89 കോടി രൂപയുടെ വായ്പയാണ് കമ്പനി എടുത്തിട്ടുള്ളത്. ഇതില്‍ തന്നെ 126 കോടിയും ഹഡ്കോയില്‍ നിന്നാണ്. പലിശയിനത്തില്‍ 1.26 കോടിയുടെ പ്രതിമാസ ബാധ്യതയുണ്ട് വിമാനത്താവളത്തിന്.
രാജ്യാന്തരപദവി ലഭിച്ചിട്ടും വിദേശവിമാനക്കമ്പനികള്‍ക്ക് നെടുമ്പാശ്ശേരിയിലേയ്ക്ക് സര്‍വീസിന് അനുമതി വൈകുന്നതാണ് കമ്പനിക്ക് തിരിച്ചടിയായിട്ടുള്ളത്. ആഴ്ച തോറും 112 സര്‍വീസുകളെങ്കിലും യാഥാര്‍ത്ഥ്യമായെങ്കിലേ വിമാനത്താവളത്തിന് പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് കൈവരിക്കാനാകൂ. ഇനിയും 40 സര്‍വീസുകളെങ്കിലും പുതുതായി ഉണ്ടായെങ്കിലേ ഈ അവസ്ഥയിലെത്തുകയുള്ളൂവെന്ന് കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു












Click it and Unblock the Notifications