കൊച്ചിയിലെ ഗതാഗത പരിഷ്കരണം: 'റൈറ്റ്സ്' റിപ്പോര്‍ട്ട് നല്കി
കൊച്ചി: കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഗതാഗത സംവിധാനം സമഗ്രമായി പരിഷ്കരിക്കുന്നതിന് 'റൈറ്റ്സ്' നല്‍കിയ നിര്‍ദേശങ്ങളെ കുറിച്ച് വിശാലകൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങി.
നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് 200 പേജ് വരുന്ന റൈറ്റ്സിന്റെ ആദ്യ അവലോകന റിപ്പോര്‍ട്ടിലുള്ളത്.
ഗതാഗത സംവിധാനം പരിഷ്കരിക്കുന്നതിത് സംബന്ധിച്ച് റൈറ്റ്സിന്റെ അന്തിമ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ ലഭിക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍ പറഞ്ഞു. 55 ലക്ഷം രൂപയാണ് പഠനത്തിന് ചെലവ്. ഇതിന്റെ 40 ശതമാനം കേന്ദ്ര നഗരവികസന മന്ത്രാലയവും 60 ശതമാനം ജിസിഡിഎയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.
കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 352 കിലോമീറ്റര്‍ റോഡാണ് റൈറ്റ്സ് പഠനവിധേയമാക്കിയത്. നഗരമധ്യത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സ്റാന്റുകള്‍ ഇടപ്പള്ളി-വൈറ്റില ബൈപാസിന് സമീപത്തേക്ക് മാറ്റുക, പ്രധാനവീഥികളായ എം.ജി.റോഡ്, ബാനര്‍ജി റോഡ്, ഇടക്കൊച്ചി റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളില്‍ പാക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റൈറ്റ്സ് സമര്‍പ്പിച്ചിട്ടുണ്ട്.
കലൂരിലും കച്ചേരിപ്പടിയിലും കാല്‍നട യാത്രക്കാര്‍ക്കായി സബ്വേ നിര്‍മിക്കാനാണ് മറ്റൊരു പ്രധാന നിര്‍ദേശം.
ബാംഗ്ലൂര്‍, ചെന്നൈ , മണിപ്പാല്‍, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യബസുകള്‍ പുറപ്പെടുന്ന സ്ഥലം ബൈപാസിലേക്ക് മാറ്റണമെന്നാണ് നിര്‍ദേശം. 60 ബസുകളാണ് തിരക്കേറിയ സമയത്ത് എം.ജി. റോഡിലെ ജോസ് ജംഗ്ഷനില്‍ നിന്നും വിവിധ കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നത്. രാജാജി റോഡിലെ കെ.എസ്.ആര്‍.ടി.സി സ്റേഷന്‍ ബൈപാസിലേക്ക് മാറ്റുന്നതും എം.ജി. റോഡിലെ തിരക്ക് കുറക്കാന്‍ ഉപകരിക്കും. പ്രധാന കവലകളില്‍ ഉചിതമായ ട്രാഫിക് സിലുകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
തിരക്കേറിയ സമയത്ത് 400ലധികം ബസുകളും ഒട്ടേറെ കാറുകളും സര്‍വീസ് നടത്തുകയും ചെയ്യുന്ന ബാനര്‍ജി റോഡില്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് റൈറ്റ്സ് ചൂണ്ടിക്കാട്ടി. കച്ചേരിപ്പടി മുതല്‍ നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് വരെയുള്ള ഭാഗം കയ്യേറിയവരെ ഒഴിപ്പിക്കണം. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ കച്ചേരിപ്പടി ജംഗ്ഷനില്‍ സബ്വേ നിര്‍മിക്കണം. ഈ ഭാഗത്ത് ബസ്സുകള്‍ക്ക് വണ്‍ വേ ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. എന്തെല്ലാം ചെയ്താലും ഹൈക്കോടതി മുതല്‍ നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് വരെയുള്ള ഫ്ലൈ ഓവര്‍ മാത്രമാണ് ഇവിടത്തെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കലൂര്‍ ജംഗ്ഷനില്‍ 45 മീറ്റര്‍ വീതിയില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ട്രാഫിക് റൗണ്ട് നിര്‍മിച്ചാല്‍ വാഹനഗതാഗതം സ്വയംനിയന്ത്രിതമാക്കാനാവും. കാല്‍നടയാത്രക്കാര്‍ക്കായി ഇവിടെ സബ്വെ നിര്‍മിക്കണം. കലൂരിലെ സ്വകാര്യ ബസ്സ്റാന്റ് ബൈപാസിലേക്ക് മാറ്റണം. കലൂര്‍ കമ്പോളത്തിന് മുമ്പില്‍ സബ് വെ നിര്‍മിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
തോപ്പുംപടി-ഇടക്കൊച്ചി റോഡിന് വീതികൂട്ടാന്‍ സ്ഥലം ഏറ്റെടുക്കുക, തിരക്കുള്ളസമയത്ത് ലോറി ഗതാഗതം നിരോധിക്കുക, ദീര്‍ഘദൂര ബസ്സുകള്‍ കലൂരില്‍ നിന്നും ബൈപാസിലൂടെ തിരിച്ചുവിടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പശ്ചിമകൊച്ചി മേഖലയ്ക്കായി റിപ്പോര്‍ട്ടിലുള്ളത്. സഹോദരന്‍ അയ്യപ്പന്‍ റോഡ് ആറുനിരയായി വികസിപ്പിക്കുന്ന ജോലി തുടരണമെന്നാണ് നിര്‍ദേശം. കലൂര്‍-കടവന്ത്ര റോഡ് പൂര്‍ത്തിയാകുന്നതോടെ കടവന്ത്ര ജംഗ്ഷനും നവീകരിക്കേണ്ടി വരും. ചെറുവാഹനങ്ങളെ കടത്തിവിടുന്നതിനായി സൗത്ത് ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന് അഞ്ച് മീറ്റര്‍ വീതിയില്‍ രണ്ട് ലൈറ്റ് വെഹിക്കിള്‍ ലൈന്‍ നിര്‍മിക്കണമെന്നും റൈറ്റ്സ് നിര്‍ദേശിക്കുന്നു. വളഞ്ഞമ്പലം ജംഗ്ഷനില്‍ നിന്നും എം.ജി. റോഡില്‍ പള്ളിമുക്കിലേക്കുള്ള റോഡ് ആറുവരിയാക്കിയാല്‍ ഗതാഗതം സുഗമമാക്കാനുതകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എം.ജി. റോഡില്‍ പാര്‍ക്കിങിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഫീസ് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ബഹുനില പാര്‍ക്കിങ് സംവിധാനമാണ് പാര്‍ക്കിങ് പ്രശ്നത്തിന് ശാശ്വത പരിഹാരമെന്നും റൈറ്റ്സ് പറയുന്നു.












Click it and Unblock the Notifications