ആന്ധ്രയില്‍ വെടിവയ്പ്: മൂന്ന് മരണം
ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ സമരം ചെയ്യുകയായിരുന്ന പ്രതിപക്ഷകക്ഷി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും വെടിവയ്പിലും മൂന്ന് പേര്‍ മരിച്ചു. മരിച്ച രണ്ടു പേര്‍ പൊലീസുകാരാണ്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഒമ്പത് ഇടതുപക്ഷ കക്ഷികളും കോണ്‍ഗ്രസ്സും ചേര്‍ന്നാണ് ആഗസ്ത് 28 തിങ്കളാഴ്ച ചലോ അസംബ്ലി മാര്‍ച്ച് നടത്തിയത്. നിയമസഭാ മന്ദിരത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിപക്ഷസംഘടനാ പ്രവര്‍ത്തകരെ തടയാന്‍ ലാത്തിച്ചാര്‍ജ്ജും ടിയര്‍ ഗ്യാസ് പ്രയോഗവും കൊണ്ട് സാധിക്കാതെ വന്നപ്പോഴാണ് പൊലീസ് വെടിവെച്ചത്.
സി.പി.എം. സംസ്ഥാന സെക്രട്ടറി ബി.വി.രാഘവുലുവിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നിസാം കോളേജ് ഗ്രൗണ്ടിനു സമീപത്തുള്ള ജഗജീവന്‍റാം പ്രതിമക്കു മുന്നില്‍ പൊലീസ് പ്രകടനം തടഞ്ഞപ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ വലയം ഭേദിച്ചു കടക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ലാത്തിച്ചാര്‍ജ് തുടങ്ങിയത്.
സമരക്കാരില്‍ നിന്ന് പൊലീസിനു നേരെ ശക്തമായ കല്ലേറുണ്ടായി. അവര്‍ ഇരുപതോളം ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ തകര്‍ക്കുകയും പന്ത്രണ്ടോളം വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് 60 റൗണ്ടുകളോളം വെടിവച്ചതായാണ് പറയപ്പെടുന്നത്. തറയില്‍ വീണ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ സഹായത്തിനായി കേഴുന്നതു കാണാമായിരുന്നു.
പരുക്കേറ്റ 35ഓളം പ്രകടനക്കാരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു സബ് ഇന്‍സ്പെക്ടറുള്‍പ്പടെ 10 പൊലീസുകാര്‍ക്കും പരുക്കുണ്ട്.












Click it and Unblock the Notifications