കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേമാരി: 10 പേര്‍ കൂടി മരിച്ചു

  • By Staff
Google Oneindia Malayalam News

കൊല്ലം: കാലവര്‍ഷക്കെടുതിയില്‍ ആഗസ്ത് 27 ഞായറാഴ്ച പത്തു പേര്‍ കൂടി മരിച്ചു. കൊല്ലം ജില്ലയില്‍ നാലുപേരും കോഴിക്കോട് ജില്ലയില്‍ രണ്ടുപേരും ആലപ്പുഴയിലും ഇടുക്കിയിലും വയനാട്ടിലും കണ്ണൂരും ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി.

പേമാരിയുണ്ടാക്കിയ കെടുതിയില്‍ വന്‍നാശമാണ് പല കുടുംബങ്ങള്‍ക്കുമുണ്ടായത്. 100 കോടിയുടെ അടിയന്തിരസഹായം സംസ്ഥാനത്തിന് നല്‍കണമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ കാണാന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതലസംഘം കേരളം സന്ദര്‍ശിക്കണമെന്നും നായനാര്‍ ആവശ്യപ്പെട്ടു.

കൊല്ലത്ത് അഞ്ചല്‍ വേങ്ങവിള പുത്തന്‍വീട്ടില്‍ മന്ദാകിനി (58), കടയ്ക്കല്‍ കോട്ടുക്കല്‍ റാണിഭവനില്‍ രാജേന്ദ്രന്‍നായര്‍ (52), നെടുമ്പവന മുട്ടയ്ക്കാവ് സുജാഭവനില്‍ സുന്ദരേശന്‍ (32), നെടുവത്തൂര്‍ ആനക്കോട്ടൂര്‍ ആഴാന്തവിളവീട്ടില്‍ ശ്രീനിവാസന്റെ മകള്‍ ഗീതു (ഒമ്പത്) എന്നിവരാണ് മരിച്ചത്.

നാലുപേരും ഒഴുക്കില്‍ പെട്ടാണ് മരിച്ചത്. രാജേന്ദ്രന്‍നായരെയും മന്ദാകിനിയെയും ആഗസ്ത് 26 ശനിയാഴ്ച കാണാതായതായിരുന്നു. ഇവരുടെ മൃതദേഹം ഞായറാഴ്ച കണ്ടുകിട്ടി.

ആലപ്പുഴ ജില്ലയില്‍ കളപ്പുരയ്ക്കല്‍ തോമസിന്റെ മകന്‍ ജയിംസ് (26) ആണ് മരിച്ചത്.വൈദ്യുതാഘാതമേറ്റാണ് മരണമടഞ്ഞത്.

ഇടുക്കിയില്‍ ഒഴുക്കില്‍ പെട്ട് കാണാതയ മക്കുവള്ളി പി.ടി. ജോസിന്റെ മൃതദേഹം ഞായറാഴ്ച കണ്ടുകിട്ടി.

കോഴിക്കോട് ജില്ലയില്‍ കുളച്ചലിലെ അന്തോണി അപ്പ (50), കല്ലാനോട് പൂവത്തുഞ്ചോലയില്‍ ആലക്കല്‍ സത്യന്‍ (25) എന്നിവരാണ് മരിച്ചത്. സത്യന്‍ പുഴ നീന്തികടക്കുന്നതിനിടയില്‍ ശക്തിയായ ഒഴുക്കില്‍ പെട്ട് മരിക്കുകയായിരുന്നു. ശനിയാഴ്ച ബേപ്പൂരില്‍ ബോട്ടപകടത്തെ തുടര്‍ന്ന് കാണാതായ അപ്പയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി.

വയനാട് പുല്‍പ്പള്ളി താന്നിത്തെരുവ് വട്ടറ ജോണ്‍സന്‍(30) ആണ് മരിച്ചത്. ആഗസ്ത് 22 ചൊവാഴ്ച വെങ്ങാലംകടവില്‍ വഞ്ചി മറിഞ്ഞ് കാണാതായ ജോണ്‍സന്റെ മൃതദേഹം ചൂട്ടക്കടവ് പമ്പ് ഹൗസിനു സമീപം കണ്ടെത്തുകയായിരുന്നു.

കണ്ണൂരില്‍ കൂത്തുപറമ്പിനടുത്ത് വേങ്ങാട്ട് കളത്തില്‍ വീട്ടില്‍ കെ. അബ്ദുള്ളയുടെ മൂന്നുവയസുകാരനായ മകന്‍ വി.എം. മുഹമ്മദ് തോട്ടിലെ ഒഴുക്കില്‍പെട്ട് മരിച്ചു.

കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയില്‍ പെട്ടിരിക്കുകയാണ്.

ആലപ്പുഴ ജില്ലയില്‍ ഏതാണ്ട് 20,000 പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. നാനൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൃഷിനാശത്തിന്റെ ഭീഷണിയിലാണ് കുട്ടനാട്.

കോട്ടയം ജില്ലയില്‍ 989 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. തിങ്കളാഴ്ച മഴയുടെ ശക്തി അല്പം കുറഞ്ഞിട്ടുണ്ട്.

കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച കോട്ടയം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X