ടാഡാതടവുകാരെ വിട്ടയക്കുന്നത് കോടതി തടഞ്ഞു
ദില്ലി: വീരപ്പന്റെ അനുയായികളെ വിട്ടയക്കുന്നത് സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച സുപ്രീംകോടതി സ്റേ ചെയ്തു. അനിശ്ചിതകാലത്തേക്കാണ് സ്റേ.രാജ്കുമാറിന്റെ മോചനത്തിനു വേണ്ടി വീരപ്പന്റെ അനുയായികളെ വിട്ടയക്കാനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ തിരക്കിട്ട നീക്കങ്ങളെ മൂന്നംഗബെഞ്ച് നിശിതമായി വിമര്‍ശിച്ചു.
മറ്റൊരു ഹര്‍ജിയിന്മേമേല്‍ രാജ്കുമാര്‍ പ്രശ്നം കൈകാര്യം ചെയ്തത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
വീരപ്പനെ പിടികൂടാനായി നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിലെ അംഗമായിരുന്ന എസ്.പി. ഹരിഭാസ്കര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വിട്ടയക്കുന്നതും സുപ്രീംകോടതി സ്റേ ചെയ്തു. ഇതുസംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു.
വീരപ്പനെ പിടികൂടുന്നതില്‍ കടുത്ത അലംഭാവമാണ് കര്‍ണാടക സര്‍ക്കാര്‍ കാട്ടിയതെന്ന് എസ്.പി ബറൂചയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കുറ്റപ്പെടുത്തി.
കഴിഞ്ഞ എട്ട് വര്‍ഷം കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്തത്? എന്ത് സംരക്ഷണമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയത്? ഇത്തരമൊരു സംഭവം ഉണ്ടാവുന്നതുവരെ കാത്തിരുന്നിട്ട് ഇപ്പോള്‍ പറയുന്നത് തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല എന്നാണ്. നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞ് അതിന് കഴിയുന്നവര്‍ക്ക് സ്ഥാനം മാറികൊടുക്കുകയാണ് വേണ്ടത്. സുപ്രീം കോടതി പറഞ്ഞു.
വീരപ്പന്റെ അനുയായികള്‍ക്ക് ജാമ്യം നല്‍കാനുള്ള മൈസൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധിക്കെതിരെ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വീരപ്പനുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഷക്കീല്‍ അഹ്മദ് എന്ന പൊലീസ് സബ് ഇന്‍സ്പെക്ടറുടെ അച്ഛന്‍ അബ്ദുള്‍ കരീമാണ് ഹര്‍ജി നല്‍കിയത്.
കര്‍ണാടകത്തിലും തമിഴ്നാട്ടിലും ക്രമസമാധാനം നിലനിര്‍ത്താനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
രാജ്കുമാറിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് തമിഴരും കന്നടക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വ വാദിച്ചു. എന്നാല്‍ ക്രമസമാധാനനില വഷളാവാതെ നോക്കേണ്ടത് കര്‍ണാടക സര്‍ക്കാരിന്റെ ചുമതലയാണെന്ന് കോടതി ചൂണ്ടികാട്ടി.