ടെലികോം സമരം ജനജീവിതത്തെ ബാധിക്കുന്നു
ദില്ലി: രാജ്യത്തെ ടെലികോം വകുപ്പു ജീവനക്കാരുടെ അനിശ്ചിക കാല സമരം രണ്ടാം ദിവസമായ സപ്തംബര്‍ ഏഴ് വ്യാഴാഴ്ചയും തുടരുന്നു. മിക്കയിടങ്ങളിലും ടെലിഫോണ്‍ സര്‍വീസുകള്‍ നിലച്ചിരിക്കുന്നു.
ബാങ്ക് ഇടപാടുകളെ സമരം സാരമായി ബാധിച്ചിട്ടുണ്ട്. വ്യത്യസ്ത ബാങ്കുകളുടെ ചെക്കുകള്‍ മാറുന്നതിനുള്ള ക്ലിയറിംഗ് ഹൗസുകളുടെ പ്രവര്‍ത്തനം ടെലിഫോണ്‍ ലൈനുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മന്ദഗതിയിലാണ്
. വിവരസാങ്കേതിക വിദ്യാ വ്യവസായ രംഗത്തെ കമ്പനികളുടെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്. കമ്പനികളുടെ ടെലിഫോണ്‍ ലൈന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നെറ്റ് കണക്ഷന്‍ കിട്ടുന്നില്ല.
സപ്തംബര്‍ ആറ് ബുധനാഴ്ച രാവിലെ ആറുമണിക്കാണ് ജീവനക്കാര്‍ അനിശ്ചിക കാല സമരം ആരംഭിച്ചത്. ടെലികോം മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം. 3.8 ലക്ഷം ജീവനക്കാര്‍ സമരത്തിലാണ്. ടെലികോം വകുപ്പ് കമ്പനിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കമ്പനിയാക്കും മുമ്പ് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ജീവനക്കാരുടെ ഇപ്പോഴത്തെ ആവശ്യം.
ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് വാര്‍ത്താ വിനിമയ മന്ത്രി രാം വിലാസ് പസ്വാന്‍ അറിയിച്ചു.ജീവനക്കാരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും നേരത്തേ തന്നെ അംഗീകരിച്ചതാണ്. എങ്കിലും ഇനിയും ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
പണിമുടക്ക് പന്ത്രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴും സര്‍വീസിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.
ജീവനക്കാര്‍ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് സമരം നടത്തുന്ന വിവിധ സംഘടനകളുടെ നേതാക്കള്‍ വ്യക്തമാക്കി. യാതൊരു അട്ടിമറി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ടെലികോം എംപ്ലോയീസ് സെക്രട്ടറി ഒ.പി.ഗുപ്ത അറിയിച്ചു.