സി.പി.എമ്മിന്റെ ദേശീയപദവി: വാദം ഇന്ന്
ദില്ലി: സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവി സംബന്ധിച്ച വാദം സപ്തംബര്‍ എട്ട് വെള്ളിയാഴ്ച നടക്കും. ദേശീയ പദവി നഷ്ടപ്പെടാതിരിക്കാന്‍ പാര്‍ട്ടിക്കുള്ള വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കേണ്ട സമയപരിധി വെള്ളിയാഴ്ച അവസാനിക്കുകയാണ്.
1968ലെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സംബന്ധിച്ച ഉത്തരവിലെ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനാല്‍ ദേശീയ പാര്‍ട്ടി പദവി സി.പി.എമ്മിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ ചട്ടപ്രകാരം ഒരു സംസ്ഥാനത്ത് പോള്‍ ചെയ്ത വോട്ടിന്റെ ആറു ശതമാനമോ അല്ലെങ്കില്‍ സംസ്ഥാനത്ത് 30 പേരില്‍ ഒരാള്‍ എന്ന നിലയില്‍ നിയമസഭാ പ്രാതിനിധ്യമോ 25 പേരില്‍ ഒരാള്‍ എന്ന നിലയില്‍ ലോകസഭാംഗത്വമോ ഉണ്ടെങ്കില്‍ മാത്രമേ ഒരു പാര്‍ട്ടിയെ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കുകയുള്ളൂ. ഇങ്ങനെ നാലു സംസ്ഥാനങ്ങളില്‍ അംഗീകാരം നേടുന്ന കക്ഷിക്കു മാത്രമേ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം ലഭിക്കൂ.
1999ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് കേരളം, ബംഗാള്‍, ത്രിപുര, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ സി.പി.എം. സംസ്ഥാന പാര്‍ട്ടിയായിരുന്നു. എന്നാല്‍ 1999ല്‍ ആന്ധ്രയില്‍ വേണ്ടത്ര വോട്ടോ സീറ്റോ നേടാന്‍ കഴിയാതിരുന്നതാണ് സി.പി.എമ്മിന്റെ ദേശീയ പാര്‍ട്ടി പദവിക്ക് ഭീഷണിയായിരിക്കുന്നത്.
ചിഹ്നം സംബന്ധിച്ച ഉത്തരവ് പഴക്കമുള്ളതാണ് എന്നാണ് സി.പി.എം. ഉയര്‍ത്തുന്ന പ്രധാന വാദം. ലോകസഭയില്‍ 30ലേറെ അംഗങ്ങളുള്ള തങ്ങളാണ് മൂന്നാമത്തെ കക്ഷിയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകസഭയിലെ മിനിമം പ്രാധിനിത്യത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാര്‍ട്ടിക്കുള്ള മാനദണ്ഡം മാറ്റണമെന്നും സി.പി.എം. വാദമുയര്‍ത്തുന്നുണ്ട്.
തങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരണത്തിലുള്ള കേരളത്തിലും പശ്ചിമ ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ദേശീയ പാര്‍ട്ടി അംഗീകാര പ്രശ്നം സി.പി.എമ്മിനെ കാര്യമായി അലട്ടുന്നുണ്ട്.