കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫര്‍ണസ് ഓയില്‍ തട്ടിപ്പ്: ഉന്നതര്‍ പിടിയിലാവും

  • By Staff
Google Oneindia Malayalam News

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ അരങ്ങേറിയ ഫര്‍ണസ് ഓയില്‍ തട്ടിപ്പില്‍ ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സി.ബി.ഐക്ക് വിവരം ലഭിച്ചു. ഫാക്ട് പെട്രോകെമിക്കല്‍ ഡിവിഷനിലെ ഏതാനും ഉദ്യോഗസ്ഥര്‍ താമസിയാതെ പിടിയിലാവുമെന്നറിയുന്നു.

ഫര്‍ണസ് ഓയിലിനു പകരം ഫാക്ടിലേക്ക് പച്ചവെള്ളം കടത്തിയ കേസില്‍ ഏഴു പേരെ സി.ബി.ഐ. കഴിഞ്ഞ ദിവസം അറസ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് തട്ടിപ്പില്‍ ചില ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്. ഫര്‍ണസ് ഓയില്‍ ചോര്‍ത്തി വെള്ളം നിറയ്ക്കുന്നതിനുപയോഗിച്ചിരുന്ന ഊറ്റുപുരയും സി.ബി.ഐ. കണ്ടെത്തി.

കണ്ടനാട്, ഉദയംപേരൂര്‍ മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നത്. കണ്ടനാട് ഊറ്റുപുരയുടെ ഉടമയായ സണ്ണി ജോസഫ് ആണ് സംഘത്തിലെ പ്രധാനി. ഫര്‍ണസ് ഓയില്‍ വിതരണം ചെയ്യാന്‍ കരാറെടുത്തിരുന്ന സതേണ്‍ റോഡ് ലൈന്‍സ് ഉടമ ജേക്കബ് മാണി, ഉദയംപേരൂര്‍ നടക്കാവ് സ്വദേശികളായ ജയന്‍, ബൈജു, ലോറി ഡ്രൈവര്‍മാരായ സാജന്‍, ജോര്‍ജ്ജ്, ജോണി എന്നിവരും സി.ബി.ഐയുടെ പിടിയിലായി.

സണ്ണി ജോസഫിന്റെ ചമ്പക്കുളത്തും കണ്ടനാട്ടുമുള്ള മൂന്ന് വീടുകളില്‍ സി.ബി.ഐ. കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കണ്ടനാട്ടുള്ള വീടിനോട് ചേര്‍ന്ന് കണ്ടെത്തിയ നാലു ഭൂഗര്‍ഭ ടാങ്കുകള്‍ സി.ബി.ഐ. സംഘം മുദ്രവെച്ചു.

ഓയില്‍ ചോര്‍ത്തല്‍ കേന്ദ്രവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഫാക്ട് ജീവനക്കാരായ തുളസീദാസ്, ജോണി ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഫര്‍ണസ് ഓയിലിനു പകരം വെള്ളമെത്തിച്ചതില്‍ ഫാക്ടിന് കോടികളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.

കഴിഞ്ഞ ജൂലായിലാണ് ആദ്യമായി തട്ടിപ്പു കണ്ടെത്തിയത്. ആദ്യം വിജിലന്‍സ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്കു കൈമാറുകയായിരുന്നു. പ്രതിദിനം 25 മുതല്‍ 30വരെ ലോഡ് ഓയിലാണ് പെട്രോകെമിക്കല്‍ ഡിവിഷനില്‍ എത്തിയിരുന്നത്. സി.ബി.ഐയുടെ കണക്കനുസരിച്ച് ഇതിനകം 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.

കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സി.ബി.ഐയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അത് തള്ളിയപ്പോള്‍ ഒളിവില്‍ പോയ പ്രതികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. എസ്.പി. ശ്രീലേഖയാണ് കേസന്വേഷണത്തിന് നേതൃത്വം നല്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X