7500 കോടിയുടെ കരകൗശലവസ്തുക്കള്‍ കയറ്റുമതി ചെയ്തു
കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ നിന്നും 7500 കോടി രൂപയുടെ കരകൗശലവസ്തുക്കള്‍ കയറ്റുമതി ചെയ്തതായി കേന്ദ്ര കരകൗശല വികസന കമ്മിഷണര്‍ പി. നാരായണന്‍ അറിയിച്ചു.
31,000 കോടി രൂപയുടെ കരകൗശല വസ്തുക്കളാണ് പ്രതിവര്‍ഷം രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. കയറ്റുമതിക്കു ശേഷം ബാക്കിയുള്ളവ ആഭ്യന്തര വിപണിയില്‍ തന്നെ വിറ്റഴിയുന്നുണ്ട്. 75 ലക്ഷത്തോളം പേര്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്നുവെന്നും കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ കരകൗശല വ്യവസായം ഇപ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്നും ഭീഷണി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈന, തായ്ലാന്റ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ വന്‍തോതില്‍ വിദേശവിപണി കണ്ടെത്തിക്കഴിഞ്ഞു. ഇതിനെ അതിജീവിക്കാന്‍ കരകൗശലവസ്തുക്കളുടെ രൂപകല്പനയിലും ചിത്രപ്പണിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കരകൗശല വിദഗ്ധര്‍ക്ക് വിദേശത്ത് ആധുനിക സങ്കേതങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.
കൊച്ചിയില്‍ സപ്തംബര്‍ 12 ചൊവാഴ്ച ആരംഭിച്ച പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ കരകൗശലവസ്തുക്കളുടെ പ്രദര്‍ശന വില്പന മേളയുമായി ബന്ധപ്പെട്ടാണ് കമ്മിഷണര്‍ കൊച്ചിയിലെത്തിയത്.
ഇപ്പോള്‍ കയറ്റുമതി ചെയ്യുന്ന കരകൗശലവസ്തുക്കളുടെ 65 ശതമാനവും വാങ്ങുന്നത് അമേരിക്ക, ജര്‍മനി, ജപ്പാന്‍ ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് കയറ്റുമതിയുടെ 90 ശതമാനവും സ്വകാര്യമേഖലയില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കരകൗശലമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഈ ഇടനിലക്കാരെ ഒഴിവാക്കി സ്വതന്ത്രമായി വിദേശവിപണി കണ്ടെത്താനാവുന്നില്ല. ഇടനിലക്കാരെ ഒഴിവാക്കാന്‍ ഫലപ്രദമായ രീതിയില്‍ ഇടപെടണമെന്ന് കമ്മിഷന് ആഗ്രഹമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ വകയിരുത്തുന്ന പണം തുഛമാണെന്ന് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം 65 കോടി രൂപ മാത്രമാണ് കേന്ദ്രബജറ്റില്‍ ഈ മേഖലയ്ക്കായി നീക്കിവെച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം വിഹിതം 135 കോടി രൂപ വരും. ഇത്രയും തുക കൊണ്ട് കരകൗശലവസ്തുക്കള്‍ വാങ്ങി കയറ്റുമതി ചെയ്യാന്‍ കരകൗശല വികസനവകുപ്പിന് സാധിക്കില്ല.












Click it and Unblock the Notifications