നോട്ടീസ് കിട്ടിയില്ലെന്ന് ഐ.എം.വിജയന്‍
തൃശൂര്‍: കേരളപോലീസില്‍ നിന്നു പിരിച്ചു വിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നു നിര്‍ദ്ദേശിച്ച്് അധികൃതര്‍ നല്‍കിയ ഷോകോസ് നോട്ടീസ് തനിക്ക് ഇതു വരെ ലഭിച്ചിട്ടില്ലെന്ന് ഫുട്ബോള്‍താരം ഐ.എം.വിജയന്‍ .
ഒമ്പതു വര്‍ഷമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതിനാല്‍ പിരിച്ചുവിടാതിരിക്കാന്‍ കാരണമെന്തെങ്കിലുമുണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിനായി സപ്തംബര്‍ ഒന്നാം തീയതി വിജയന് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ സപ്തംബര്‍15 വെള്ളിയാഴ്ചക്ക് മുമ്പ് ബോധ്യപ്പെടുത്തണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
1991 ആഗസ്ത് 20 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ സര്‍വീസില്‍ നിന്നു താത്കാലികമായി പിരിച്ചുവിടാനാണ് കേരള ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി ഉത്തരവിട്ടിരിക്കുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ സ്ഥിരമായി പിരിച്ചുവിടുമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഷോകോസ് നോട്ടീസ് കൈയ്യില്‍ കിട്ടാതെ ഇതേപ്പറ്റി പ്രതികരിക്കാനാവില്ലെന്ന് വിജയന്‍ പറഞ്ഞു. നോട്ടീസ് കൈയ്യില്‍ കിട്ടിയാല്‍ വിശദമായി പഠിച്ചതിനു ശേഷം മറുപടി നല്‍കും.
കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയ വിജയന്‍ 1991 ആഗസ്ത് 20 മുതല്‍ അനുവാദമില്ലാതെ വിട്ടു നില്‍ക്കുന്നുവെന്ന ആരോപണത്തിന്റെ പേരിലാണ് പിരിച്ചു വിടല്‍ നോട്ടീസ്. പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയിരിക്കേ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരട്ട പ്രമോഷന്‍ നല്‍കിയാണ് വിജയനെ എ.എസ്.ഐ ആക്കിയത്. എന്നാല്‍ പ്രമോഷന്‍ കിട്ടി അധികം കഴിയുന്നതിനു മുമ്പേ വിജയന്‍ കല്‍ക്കട്ട ക്ലബുകള്‍ക്കായി കളിക്കാന്‍ പോയി. പിന്നീട് ഇതു വരെ പോലീസ് ടീമിനു വേണ്ടി കളിച്ചിട്ടില്ല.
അവധി അപേക്ഷ നല്‍കാതെയാണ് വിജയന്‍ പോലീസ് വിട്ടതെന്ന് അധികൃതര്‍ പറയുന്നു. ജോലിക്ക് ഹാജരാകാനോ അവധിക്ക് അപേക്ഷ നല്‍കാനോ പറഞ്ഞ് അസിസ്റ്റന്റ് കമാന്‍ന്റന്റ് (സ്പോര്‍ട്സ് ) വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനും വിജയന്‍ മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം വിജയനെ പിരിച്ചു വിടാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ കേരള ക്ലബായ എഫ്. സി. കൊച്ചിനു വേണ്ടി കളിക്കുന്ന വിജയന്‍ രണ്ടാഴ്ചയായി ബംഗ്ലാദേശില്‍ മുക്തജ്യോത ക്ലബിനു വേണ്ടി കളിക്കുകയായിരുന്നു. എഫ്. സി. കൊച്ചിന്റെയും ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെയും അനുമതിയോടെയാണ് ബംഗ്ലാദേശില്‍ പോയത്. എന്നാല്‍ ഡ്യൂറന്റ് കപ്പ് തുടങ്ങാറായതിനാല്‍ തിരികെ എത്തുകയായിരുന്നു.