ഇരുമുന്നണികളിലും വിമതര്‍ക്കെതിരെ നടപടി
കൊച്ചി: എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ രണ്ട് മുന്നണികളും നടപടികളാരംഭിച്ചു.
യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്ത് നിലയുറപ്പിച്ച 18 പേരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. തിരഞ്ഞെടുപ്പില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കകം പിന്മാറണമെന്ന അന്ത്യശാസനം അവഗണിച്ചവര്‍ക്കെതിരെയാണ് നടപടി.
എല്‍.ഡി.എഫില്‍ സി.പി.എമ്മിലെ വിമത സി.ഐ.ടിയു വിഭാഗത്തിനെതിരെ ഔദ്യോഗിക വിഭാഗം ആഞ്ഞടിച്ചു തുടങ്ങി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ മത്സരിക്കുന്ന കേന്ദ്രങ്ങളില്‍ സി.ഐ.ടി.യു പക്ഷമെന്ന് അറിയപ്പെടുന്ന പ്രമുഖനേതാക്കള്‍ക്കാണ് പ്രചാരണചുമതല നല്‍കിയിട്ടുള്ളത്. വിമതര്‍ക്കെതിരെ ഇവരെക്കൊണ്ട് പ്രചാരണം നടത്തുന്ന തന്ത്രം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ഇതിനകം 18 പേരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.വി. തോമസ് അറിയിച്ചു. പാര്‍ട്ടിയില്‍ നിന്നും രാജിവച്ചവരുടെ രാജി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഇ.എം.എസ് തൊഴിലാളി പഠനകേന്ദ്രത്തിന്റെ പേരില്‍ കളമശേരി നഗരസഭയിലും ഏലൂര്‍ ഗ്രാമപഞ്ചായത്തിലും മത്സരത്തിനിറങ്ങിയിട്ടുള്ള സി.ഐ.ടി.യു വിഭാഗത്തിനെതിരെ സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ ഇ. ബാലാനന്ദന്‍ പര്യടനം നടത്തി. വിമതര്‍ക്കെതിരെ താക്കീതിന്റെ ഭാഷയില്‍ അദ്ദേഹത്തെ കൊണ്ട് പ്രസംഗിപ്പിക്കാനായത് ഔദ്യോഗികപക്ഷത്തിന് നേട്ടമായെന്നാണ് വിലയിരുത്തല്‍.
സി.ഐ.ടി.യുവിന്റെ പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ തോല്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടക്കാത്ത കാര്യമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ ബാലാനന്ദന്‍ വ്യക്തമാക്കി.