റിഫ്റ്റ് വാലി പനി : സൗദിയില്‍ 42 മരണം
റിയാദ്: സൗദി അറേബ്യയില്‍ റിഫ്റ്റ് വാലി പനി കാരണം 42 പേര്‍ മരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച 16 പേരെക്കൂടി സപ്തംബര്‍ 20 ബുധനാഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധിയെ തടയാനായി ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, ദ്ജിബൗട്ടി, എറിത്രിയ, കെനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഈ രാജ്യങ്ങളിലെ മൃഗങ്ങളിലാണ് സാധാരണയായി ഈ രോഗം കണ്ടു വരാറുള്ളത്.
ചത്ത മൃഗങ്ങളെ പെട്ടെന്നുതന്നെ മാറ്റുന്നതിനും കൊതുകുനിര്‍മ്മാര്‍ജ്ജനത്തിനായി കീടനാശിനി പ്രയോഗിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുത്തു വരുന്നു. രോഗബാധിതമായതും ചത്തതുമായ മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൊതുകുകടിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നതിനെക്കുറിച്ചും രാജ്യത്തുടനീളം ബോധവല്‍ക്കരണം നടത്തിവരുന്നുണ്ട്.
കെനിയയില്‍ റിഫ്റ്റ് വാലി താഴ്വരയിലെ ചെമ്മരിയാടുകള്‍ക്ക് അഞ്ജാതരോഗം പിടിപെട്ടപ്പോള്‍ നടന്ന അന്വേഷണത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ഈ രോഗം പടര്‍ത്തുന്ന വൈറസിനെ കണ്ടെത്തിയത്. അതോടെ രോഗത്തിന് റിഫ്റ്റ് വാലി പനി എന്ന പേരും ലഭിച്ചു.
പ്രധാനമായും കൊതുകുകള്‍ പരത്തുന്ന ഈ പനി ആദ്യമായാണ് ആഫ്രിക്കക്കു പുറത്തേക്കു വ്യാപിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റിഫ്റ്റ് വാലി പനി ബാധിക്കുന്നവരുടെ ഇടയിലുള്ള മരണനിരക്ക് കൂടിവരികയാണെന്ന് ശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്. കൊതുകുകള്‍ക്ക് പുറമെ രക്തം, ശരീരത്തിലെ മറ്റു ദ്രാവകങ്ങള്‍, മുറിവുകള്‍, മൃഗങ്ങള്‍ എന്നിവയിലൂടെയും രോഗം പടരും.
മനുഷ്യരെയും മൃഗങ്ങളെയും ഒരു പോലെ ബാധിക്കുന്ന ഈ രോഗത്തിന്റെ തുടക്കം പനിയും തലവേദനയോടും കൂടിയാണ്. പിന്നീട് ശരീരത്തിലും പേശികളില്‍ കടുത്ത വേദന അനുഭവപ്പെടും. ചിലപ്പോള്‍ രക്തസ്രാവം വരെ ഉണ്ടാകും.












Click it and Unblock the Notifications