ഉച്ച വരെ 35 ശതമാനം പോളിംഗ്
കൊച്ചി: സപ്തംബര്‍ 27 ബുധനാഴ്ച രാവിലെ ആരംഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഉച്ചക്ക് 12 മണി വരെ 35 ശതമാനം പേര്‍ വോട്ട് ചെയ്തു.
ഏഴ് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ്വോട്ടെണ്ണല്‍.
തിരുവനന്തപുരം ജില്ലയില്‍ ഉച്ചക്ക് 12 മണി വരെ 30 ശതമാനം പേര്‍ വോട്ട് ചെയ്തു. രാവിലെ മുതല്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു. കോട്ടയത്ത് 12 മണിവരെ 35 ശതമാനം പേര്‍ വോട്ട് ചെയ്തു. കോട്ടയത്തും മഴ വോട്ടെടുപ്പിനെ മന്ദഗതിയിലാക്കി.
എറണാകുളം ജില്ലയില്‍ വോട്ടെടുപ്പില്‍ ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനം പേര്‍ വോട്ട് ചെയ്തു. രാവിലെ എട്ടിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഒമ്പത് മണിയോടെ പെയ്ത മഴ വോട്ടെടുപ്പിന്റെ വേഗത കുറച്ചെങ്കിലും ഉച്ചയോടെ സ്ഥിതി മെച്ചപ്പെട്ടു.
പാലക്കാട് ജില്ലയില്‍ 12 മണി വരെ 30 ശതമാനം പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട്ട് 11 മണി വരെ 19 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
കണ്ണൂര്‍ ജില്ലയില്‍ 12 മണി വരെ 35 ശതമാനം പേരാണ് വോട്ട് ചെയ്തത്. തലശേരിയില്‍ അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഇ.കെ. നായനാരും പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയും വോട്ട് ചെയ്തു.
എറണാകുളത്ത് മന്ത്രി ടി.കെ. രാമകൃഷ്ണന്‍ തൃപ്പൂണിത്തുറ ഏരൂരിലെ ബൂത്തിലും മന്ത്രി എസ്. ശര്‍മ പറവൂരിലും വോട്ട് രേഖപ്പെടുത്തി. എംപിമാരായ ജോര്‍ജ് ഈഡന്‍, എ.സി ജോസ് എന്നിവര്‍ക്ക് കൊച്ചി നഗരത്തിലായിരുന്നു വോട്ട്. എംഎല്‍എമാരായ ഡോ. സെബാസ്റ്യന്‍ പോള്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. തോമസ് എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്തു.
കൊച്ചി നഗരത്തില്‍ വോട്ടെടുപ്പ് ഉച്ചയോടെ മാത്രമാണ് ശക്തിയാര്‍ജിച്ചത്. വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ വോട്ടെടുപ്പിന് വേഗത കൂടുതലാണ്. നീണ്ട ക്യൂ ഏതാനും ബൂത്തുകളില്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പശ്ചിമകൊച്ചി മേഖലയില്‍ രാവിലെ തന്നെ നല്ലൊരു ഭാഗം വോട്ടര്‍മാര്‍ വോട്ട് ചെയ്തു.
എറണാകുളം സെന്റ് തെരേസാസ് സ്കൂളിലെ ബൂത്തില്‍ ഒരേ വീട്ട് നമ്പറില്‍ 178 വോട്ടര്‍മാരുള്ളതിനെ ബിജെപി ഏജന്റ് ചോദ്യം ചെയ്തു. ഈ വീട്ട് നമ്പറില്‍ നിന്നും വോട്ട് ചെയ്യാനെത്തിയവരെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാനാവശ്യപ്പെട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചയച്ചു.