കണ്ണൂരില്‍ ബോംബേറ്; ഒരു കുട്ടിയുടെ കാലറ്റു
കണ്ണൂര്‍: വോട്ടെടുപ്പിനോടനുബന്ധിച്ച് സപ്തംബര്‍ 27 ബുധനാഴ്ച കണ്ണൂര്‍ ജില്ലയിലെ ചില സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി.
പാട്യം പഞ്ചായത്തിലെ പൂവത്തൂരില്‍ ഒരു വീടിനു നേരെ അക്രമികള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഒരു സ്ത്രീക്കും അവരുടെ പിഞ്ചുമക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഒരു കുട്ടിയുടെ കാലറ്റുപോയി. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെട്ടേറ്റു.
അക്രമത്തെ തുടര്‍ന്ന് പൂവത്തൂരിലെ രണ്ട് ബൂത്തുകളില്‍ വീണ്ടു വോട്ടെടുപ്പ് നടത്താന്‍ ഉത്തരവായി.
ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്നാണ് പൂവത്തൂരില്‍ ഒരു പോളിംഗ് ബൂത്തിനു സമീപമുള്ള വീട്ടിനു നേരെ ബോംബേറുണ്ടായത്. കോണ്‍ഗ്രസ് അനുഭാവിയായ തരിശുപറമ്പത്ത് നാണുവിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നാണുവിന്റെ ഭാര്യ ശാന്ത (37), മക്കളായ ആഷിന (അഞ്ച്), ആനന്ദ് (3) എന്നിവര്‍ക്കാണ് ബോംബേറില്‍ പരിക്കേറ്റത്.
ബോംബ് സ്ഫോടനത്തില്‍ ആഷിനയുടെ വലതുകാല്‍ അറ്റുപോയി. തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആഷിനയുടെ മുറിഞ്ഞ കാല്‍ തുന്നിച്ചേര്‍ക്കാനായി കൊച്ചി മെഡിക്കല്‍ ട്രസ്റിലേക്ക് കൊണ്ടുപോയി.
പൂവത്തൂരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുരേന്ദ്രന് (32) വെട്ടേറ്റതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് പൂവത്തൂരിലെ ബൂത്തിനടുത്ത് ബോംബ് സ്ഫോടനങ്ങള്‍ നടന്നു.
ഒരു സംഘം ആളുകള്‍ ബൂത്തിലേക്ക് അതിക്രമിച്ചുകയറിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. വോട്ട് പെട്ടികള്‍ അക്രമികള്‍ വെട്ടിപൊളിച്ചു. പോളിംഗ് ഉദ്യോഗസ്ഥന്മാരും മറ്റും ഓടിരക്ഷപ്പെട്ടു. അക്രമം കണ്ട് ഓടിയ ആളുകള്‍ നാണുവിന്റെ വീടിനു മുമ്പില്‍ കൂടിനില്‍ക്കുമ്പോഴാണ് വീടിനു നേരെ ബോംബേറുണ്ടായത്.
കേളകത്തും ബോംബേറുണ്ടായി. പാപ്പിനിശേരിയിലും വേങ്ങാട്ടും അക്രമസംഭവങ്ങള്‍ നടന്നു.