ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം വീണ്ടും
ജറൂസലം: പലസ്തീന്‍കാരും ഇസ്രായേല്‍ പട്ടാളക്കാരും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ വെസ്റ്ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ കുറഞ്ഞത് 16 പേര്‍ മരിക്കുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.
ഇസ്രായേലും പലസ്തീനും നാലു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന രൂക്ഷമായ പോരാട്ടമാണിത് എന്ന് വിലയിരുത്തപ്പെടുന്നു. വെസ്റ് ബാങ്കിലും ഗാസയിലും ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയും ആയിരത്തോളം പലസ്തീന്‍കാരും ഇസ്രായേല്‍ പട്ടാളക്കാരും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.
മുസ്ലിങ്ങളുടെ ആരാധനാലയമായ ജറൂസലമിലെ ഹറാം ആസ് ശരീഫ് ഇസ്രായേല്‍ വലതുപക്ഷ ലിക്കുഡ് നേതാവ് ഏരിയല്‍ ഷാരോണ്‍ സന്ദര്‍ശിച്ചതോടെയാണ് പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. ലോകത്തെ മൂന്നാമത്തെ വിശുദ്ധസ്ഥലമായി മുസ്ലിങ്ങള്‍ കണക്കാക്കുന്ന സ്ഥലമാണ് ഹറാം ആസ് ശരീഫ്.അടുത്തിടെ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്‍െറ നേതൃത്വത്തില്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ നടന്ന ശ്രമം പരാജയപ്പെട്ടതും ഇവര്‍ക്കിടയിലെ സമാധാനം തകരാന്‍ കാരണമായിട്ടുണ്ട്.
സപ്തംബര്‍ 30-ന് ശനിയാഴ്ച തന്നെ ഗാസയിലെ ജൂതന്മാരുടെ ദേവാലയമായ നേത്സറിമിനടുത്തുള്ള പ്രദേശത്തെ ഇസ്രായേലി പട്ടാളക്കാരുമായി പലസ്തീന്‍ പൊലീസ് ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. പോരാട്ടത്തിനു മുമ്പുതന്നെ ഒരു കൂട്ടം പലസ്തീന്‍കാര്‍ ഗാസയിലെ നേത്സറിമിനു നേരെ കല്ലെറിഞ്ഞിരുന്നുവെന്ന് ഇസ്രായേല്‍ പട്ടാളം അവകാശപ്പെടുന്നു.
ശനിയാഴ്ച മരിച്ചവരില്‍ 14 വയസ്സായ ഒരു പലസ്തീന്‍ കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് ഫലസ്തീന്‍ ആശുപത്രി വക്താവ് പറഞ്ഞു. ഇസ്രായേല്‍ പട്ടാളക്കാരുടെ വെടി കൊണ്ടാണ് കുട്ടി മരിച്ചത്. ശനിയാഴ്ച മരിച്ചവരില്‍ ഒമ്പതു പേരും പലസ്തീന്‍കാരാണ്. വെസ്റ്ബാങ്കിലെ കല്‍ക്കില്യയില്‍ ഒരു ഇസ്രായേലി പട്ടാളക്കാരന്‍ വെള്ളിയാഴ്ച വെടിയേറ്റു മരിച്ചിരുന്നു.