ആദിവാസി ഭൂമി പ്രശ്നം : വിവാദം വീണ്ടും
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു വേണ്ടി റവന്യൂ വകുപ്പ് കണ്ടെത്തിയ ഷോളയൂര്‍ പഞ്ചായത്തിലെ ഭൂമി സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവിലേയ്ക്ക്. ഈ ഭൂമി നിക്ഷിപ്തവനമേഖലയാണെന്നും ഇവിടെ ആദിവാസികള്‍ക്ക് കൃഷിസ്ഥലം അനുവദിക്കാനിവില്ലെന്നും സംസ്ഥാന വനംവകുപ്പ് നിലപാടെടുത്തതോടെയാണിത്. ഇതോടെ ആദിവാസി ഭൂമി പ്രശ്നം സംസ്ഥാനസര്‍ക്കാരിന്റെ രണ്ടു വകുപ്പുകള്‍ തമ്മിലുള്ള പടലപ്പിണക്കമായി മാറിയിരിക്കുകയാണ്.
ഈ ഭൂമിയിന്മേല്‍ വനംവകുപ്പിന് അവകാശമൊന്നുമില്ലെന്നും തങ്ങള്‍ ഇത് ആദിവാസികള്‍ക്കായി നീക്കിവച്ചുകഴിഞ്ഞെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് റവന്യൂ വകുപ്പ്.
സ്ഥലത്തെ അടിക്കാടുകള്‍ വെട്ടിത്തെളിച്ച് അവിടെ ആദിവാസികള്‍ക്കായി തേയിലക്കൃഷി ചെയ്തു തുടങ്ങിയപ്പോഴാണ് വനം വകുപ്പ് പുതിയ എതിര്‍പ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കാട്ടിലെ തേയിലക്കൃഷി നിര്‍ത്തിവയ്ക്കാന്‍ പാലക്കാട് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സ്ഥലം റവന്യൂ വകുപ്പിന്റെ അധീനതയിലുള്ളതാണെങ്കിലും ഇത് നിക്ഷിപ്തവനഭൂമിയുടെ ഭാഗമാണെന്നും വനം സംരക്ഷിക്കണമെന്നുമാണ് വനം വകുപ്പിന്റെ നിലപാട്.
നീരുറവുകളുടെ ആരംഭസ്ഥാനമെന്ന നിലയില്‍ അത്യധികം പ്രാധാന്യമുള്ളതത്രേ ഈ പ്രദേശം. ഇവിടെ വെട്ടിത്തെളിക്കുന്നത് പരിസ്ഥിതിക്കു തന്നെ ദോഷകരമാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ റവന്യൂ അധികൃതര്‍ വനം വകുപ്പിന്റെ അവകാശവാദങ്ങളെ അപ്പാടെ നിഷേധിക്കുകയാണ്. വൈകിയവേളയിലെങ്കിലും ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുരങ്കം വയ്ക്കുകയാണ് വനംവകുപ്പെന്ന് റവന്യുവകുപ്പ് ആരോപിക്കുന്നു.
ആദിവാസികള്‍ക്കു ഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തുടക്കം മുതലേ വിവാദമാകുകയായിരുന്നു. പല പ്രതിബന്ധങ്ങള്‍ക്കും ശേഷം ആദിവാസികള്‍ക്ക് ഷോളയൂര്‍ പഞ്ചായത്തില്‍ ഭൂമി കിട്ടുമെന്ന സാഹചര്യത്തിലാണ് പുതിയ എതിര്‍പ്പുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.