സമാധാനത്തിനുള്ള നോബല്‍ സമ്മാനം ദക്ഷിണകൊറിയന്‍ പ്രസിഡണ്ടിന്
സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ ദക്ഷിണകൊറിയന്‍ പ്രസിഡണ്ട് കിം ദേ യുംഗിന്. ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഉള്‍പ്പെടെ സമ്മാനത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന 150 പേരില്‍ നിന്നാണ് യുംഗിനെ സമ്മാനാര്‍ഹനായി തിരഞ്ഞെടുത്തത്.
അയല്‍രാജ്യം ഉത്തരകൊറിയയുമായുള്ള വര്‍ഷങ്ങള്‍ നീണ്ട അതിര്‍ത്തിവിവാദം അവസാനിപ്പിക്കാന്‍ യുംഗ് കൈക്കൊണ്ട നടപടികളാണ് അദ്ദേഹത്തെ ലോകത്തെ വിശിഷ്ട സമ്മാനത്തിനര്‍ഹനാക്കിയത്.
ഏഷ്യയിലെ നെല്‍സണ്‍ മണ്ഡേല എന്നു വിശേഷിപ്പിക്കപ്പെടുന്ന യുംഗ് 1998-ല്‍ തന്റെ 72-ാം വയസ്സിലാണ് ദക്ഷിണകൊറിയയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്. അധികാരത്തില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ ഉത്തരകൊറിയയുമായുള്ള ബന്ധം നന്നാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. അതിന്റെ ഫലമായി കഴിഞ്ഞ ജൂണില്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പൈനോഗ്യാംഗില്‍ യുംഗും ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം യോംഗ് ഇലും തമ്മില്‍ ചരിത്രപ്രധാനമായ ഉച്ചകോടി നടന്നു. കൊറിയന്‍ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളിലെയും മേധാവികള്‍ തമ്മില്‍ നടത്തുന്ന ആദ്യ ഉച്ചകോടിയായിരുന്നു അത്.
യുദ്ധകാലത്ത് യുംഗ് ഏറെക്കാലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് യുഎസില്‍ അഭയം തേടുകയായിരുന്നു. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കുള്ള യാത്രയിലും യുംഗിന് ഏറെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. 98-നു മുമ്പ് നടന്ന മൂന്നു തിരഞ്ഞെടുപ്പുകളില്‍ യുംഗ് പരാജയപ്പെടുകയായിരുന്നു.
സ്വര്‍ണ്ണമെഡലും ഡിപ്ലോമയും 90 ലക്ഷം സ്വീഡിഷ് ക്രൗണും ഉള്‍പ്പെടുന്ന നോബല്‍ സമ്മാനം ഓസ്ലോയില്‍ ഡിസംബര്‍ 10-ന് നടക്കുന്ന ചടങ്ങില്‍ യുംഗിന് സമ്മാനിക്കും.