വീരപ്പന്‍ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു - ഗോവിന്ദരാജു
ബാംഗ്ലൂര്‍: ജയിലില്‍ കഴിയുന്ന തീവ്രവാദികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ വനംകൊള്ളക്കാരന്‍ വീരപ്പന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കന്നഡ നടന്‍ രാജ്കുമാറിന്റെ മരുമകന്‍ ഗോവിന്ദരാജു. വീരപ്പന്‍ ഒക്ടോബര്‍ 16ന് തിങ്കളാഴ്ച മോചിപ്പിച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂരിലെത്തിയ ഗോവിന്ദരാജു വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
വീരപ്പന്‍ പുതിയ ആവശ്യങ്ങളൊന്നും തന്നെ ഉന്നയിച്ചിട്ടില്ല. തന്റെ 121 അനുയായികളെയും അഞ്ചു തീവ്രവാദികളെയും വിട്ടുകിട്ടുന്ന കേസ് സുപ്രീം കോടതിയിലാണെന്ന് അയാള്‍ക്കറിയുകയും ചെയ്യാം. പക്ഷെ അവരെ വിട്ടുകിട്ടിയാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്നാതാണ് വീരപ്പന്റെ നിലപാട് - ഗോവിന്ദരാജു വ്യക്തമാക്കി.
രാജ്കുമാറിനെയും നാഗേഷിനെയും വീരപ്പന്‍ എത്രയും പെട്ടെന്ന് വീരപ്പന്‍ മോചിപ്പിക്കുമെന്ന് ഗോവിന്ദരാജു പ്രത്യാശ പ്രകടിപ്പിച്ചു. രക്തസമ്മര്‍ദ്ദവും മറ്റു ആരോഗ്യപ്രശ്നങ്ങളും തന്നെ അലട്ടുന്നതുകൊണ്ട് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വീരപ്പന്‍ സമ്മതിച്ചുവെന്ന് അദ്ദേഹം അറിയിച്ചു.
രാജ്കുമാറിനെ വീരപ്പനും സംഘവും ആദരവോടെയാണ് കണ്ടത്. പക്ഷെ രാജ്കുമാറിന് കാല്‍മുട്ടിന് വേദനയുണ്ടായിരുന്നെങ്കിലും തങ്ങളെ 35 തവണയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചതായി ഗോവിന്ദരാജ് പറഞ്ഞു.
സപ്തംബര്‍ 28-ന് എല്ലാവരും ഉറങ്ങിക്കിടന്നപ്പോഴാണ് മുമ്പ് ബന്ദിയായിരുന്ന നാഗപ്പ രക്ഷപ്പെട്ട്. ഇതേത്തുടര്‍ന്ന് വീരപ്പന്‍ ആകെ ദേഷ്യപ്പെട്ടുവെങ്കിലും തങ്ങളെ ഒന്നും ചെയ്തില്ല - ഗോവിന്ദരാജു വ്യക്തമാക്കി.
വീരപ്പന്റെ സംഘത്തില്‍ എത്ര പേരുണ്ടെന്ന് തനിക്കറിയില്ലെന്ന് ഗോവിന്ദരാജു പറഞ്ഞു. എന്നാല്‍ തമിഴ് തീവ്രവാദി മാരനെ വീരപ്പന്‍ ബഹുമാനിക്കുന്നുണ്ട്.
വീരപ്പന്റെ പക്കല്‍ നിന്നും മോചിതനായ ശേഷം ഒക്ടോബര്‍ 17ന് തിങ്കളാഴ്ച രാവിലെയാണ് ഗോവിന്ദരാജു ബാംഗ്ലൂരിലെത്തിയത്. വന്ന ഉടന്‍ അദ്ദേഹം പോയത് രാജ്കുമാറിന്റെ വീട്ടിലേക്കാണ്. പിന്നീട് മുഖ്യമന്ത്രി എസ്.എം. കൃഷ്ണയെയും സംസ്ഥാന ആഭ്യന്തര മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെയെയും മറ്റു ഉദ്യോഗസ്ഥരെയും രാജു കണ്ടു.