പെണ്‍വാണിഭം: വിദ്യാര്‍ത്ഥിനികളെക്കുറിച്ച് അന്വേഷണം
തിരുവനന്തപുരം: പൊലീസ് പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണമാരംഭിച്ചു. ഒക്ടോബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ പിടിയിലായ സംഘത്തിന് അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുള്ളതായും പൊലീസിന് സംശയമുണ്ട്.
തിരുവനന്തപുരം നഗരം, ബാലരാമപുരം, നെയ്യാറ്റിന്‍കര, മാര്‍ത്താണ്ഡം, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തങ്ങളുടെ പ്രവര്‍ത്തനമെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഗൗരീശപട്ടത്ത് വേശ്യാലയത്തിന്റെ നടത്തിപ്പുകാരനായിരുന്ന സുരേഷിന്റെ ഭാര്യ മോളി ഇപ്പോഴും ഒളിവിലാണ്. പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ മോളി അവരെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. സുരേഷും മോളിയും പ്രേമിച്ചു വിവാഹിതരായവരാണ്. കുറേക്കാലം ചെന്നൈയില്‍ ജീവിച്ച ഇവര്‍ ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതായപ്പോഴാണ് പെണ്‍വാണിഭത്തിന്റെ വഴിയിലേക്കു തിരിഞ്ഞതെന്നാണ് പൊലീസിനു ലഭിച്ച വിവരം.
പൊലീസ് അറസ്റു ചെയ്ത മൂന്ന് സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരില്ല. ഒരാളെ ഭര്‍ത്താവുപേക്ഷിചതാണ്. മറ്റു രണ്ടു പേരുടേയും ഭര്‍ത്താക്കന്മാര്‍ മരിച്ചുപോയി. ജീവിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ ഈ മാര്‍ഗത്തിലേക്കു തിരിഞ്ഞതാണെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു.
മാരുതി വാനുകളില്‍ ഉപഭോക്താക്കളായ പുരുഷന്മാരെ വാടയ്ക്കെടുത്ത വീടുകളില്‍ എത്തിക്കുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പുരുഷന്മാര്‍ ഏത്തുന്നതിനു മുമ്പ് പെണ്‍കുട്ടികളെ എത്തിക്കുകയായിരുന്നു പതിവ്. ഈ കണ്ണികളെ കൂട്ടിയോജിപ്പിക്കാനാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം വീടുകള്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ സംഘം വാടകയ്ക്കെടുത്തിട്ടുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരാണെന്നുള്ള വ്യാജേനയാണ് വീടുകള്‍ വാടകയ്ക്കെടുക്കുക. ഉപഭോക്താക്കളില്‍ നിന്ന് 300 മുതല്‍ 7000 രൂപ വരെ ഫീസ് ഈടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
അറസ്റിലായവരെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസിന് വിട്ടുകിട്ടിയിട്ടില്ല. കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘത്തിന് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications