കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് - ബി ജെ പി ബാന്ധവം?

  • By Staff
Google Oneindia Malayalam News

കല്‍ക്കത്ത: വരുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പി യുമായി നേരിട്ടു സഖ്യമില്ലെങ്കിലും ഇടതു മുന്നണിക്കെതിരേ ഇരു പാര്‍ട്ടികളും കൈകോര്‍ക്കാനുള്ള സാധ്യതകള്‍ തെളിയുന്നു.

വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അസിം ഘോഷ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണ് ഇങ്ങനെയൊരു അജണ്ടയ്ക്ക് വഴി തെളിക്കുന്നത്. തങ്ങളുടെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസിനെ സഹായിക്കാനുള്ള ബി ജെ പി നിലപാട് വ്യക്തമാക്കുമെന്നും അസീം ഘോഷ് അറിയിച്ചു.

ഇടതു മുന്നണി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടാതിരിക്കുകയെന്ന ലക്ഷ്യമാണത്രേ ബി ജെ പി യുടെ കോണ്‍ഗ്രസ് സ്നേഹത്തിനു പിന്നില്‍. ഇടതുമുന്നണി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുന്നതാണ് സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതെന്ന് അസീം ഘോഷ് അഭിപ്രായപ്പെടുന്നു. ഇത്തവണ ഇത് ഒഴിവാക്കുകയാണ് ബി ജെ പി ലക്ഷ്യം.

എന്നാല്‍ ഇക്കാര്യത്തില്‍ ബി ജെ പി യില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാന ബി ജെ പി വൈസ് പ്രസിഡന്റ് മുസാഫര്‍ ഖാന്‍ ഈ നീക്കത്തെ വിഡ്ഢിത്തം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ബി ജെ പി യോട് അയിത്തം പാലിക്കുകയെന്ന നയത്തില്‍ ഉറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസിനെ സഹായിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുസഫര്‍ ഖാന്‍.

എന്നാല്‍ ബി ജെ പിയുടെ സഹായവാഗ്ദാനത്തോട് വളരെ സൂക്ഷിച്ചാണ് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കുന്നത്. ബി ജെ പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് സംസ്ഥാന പി സി സി അധ്യക്ഷന്‍ പ്രണാബ് മുഖര്‍ജി സമ്മതിച്ചു. എന്നാല്‍ ഇത് ബി ജെ പി യെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടില്‍ മാറ്റമൊന്നും വരുത്തില്ലെന്ന് പ്രണാബ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളേയും വര്‍ഗീയ പാര്‍ട്ടികളേയും ഒരേ പോലെ എതിര്‍ക്കുകയെന്നതാണ് കോണ്‍ഗ്രസ് നയമെന്നും പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.

എന്നാല്‍ കോണ്‍ഗ്രസിനെ സഹായിക്കാനുള്ള ബി ജെ പി നീക്കത്തിനു പിന്നില്‍ വന്‍ തന്ത്രമാണുള്ളതെന്ന് ബി ജെ പി വൃത്തങ്ങളില്‍ നിന്നറിയുന്നു. മാര്‍ക്സിസ്റ്റ് സഖ്യത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച മഹാജോധ് എന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ സഖ്യം പ്രായോഗിക്കമാക്കുകയും ഇതില്‍ കോണ്‍ഗ്രസിനെ പങ്കാളിയാക്കുകയുമാണ് ബി ജെ പി ലക്ഷ്യമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X