സീതാറാം കേസരി അന്തരിച്ചു
ദില്ലി: കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സീതാറാം കേസരി അന്തരിച്ചു. 84 വയസ്സായിരുന്നു. ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കുറെ നാളായി ചികിത്സയിലായിരുന്നു കേസരി.
ഒക്ടോബര്‍ 24ന് ചൊവാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. കേസരിക്ക് ഒരു മകനും രണ്ടു പെണ്‍മക്കളുമുണ്ട്. ഭാര്യ നേരത്തെ അന്തരിച്ചിരുന്നു. മരിക്കുമ്പോള്‍ മക്കള്‍ അരികത്തുണ്ടായിരുന്നു.
കാലിന് പരിക്കേറ്റ് ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഒക്ടോബര്‍ 12ന് വ്യാഴാഴ്ച കേസരിയെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആറു ദിവസങ്ങള്‍ക്കു ശേഷമാണ് ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കള്‍ സയന്‍സസിലേക്ക് മാറ്റിയത്.
ഒക്ടോബര്‍ 17നും 18നും കേസരി സാധാരണ നിലയിലേക്ക് വന്നതിനെത്തുടര്‍ന്ന് കൃത്രിമ ശ്വാസോച്ഛ്വാസം നിര്‍ത്തിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 20ന് നില വീണ്ടും വഷളായി.
കോണ്‍ഗ്രസ്സില്‍ നെഹ്രു-ഗാന്ധി കുടുംബത്തിന്റെ കടുത്ത അനുഭാവിയായാണ് കേസരി അറിയപ്പെട്ടിരുന്നത്. ബീഹാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കേസരിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1976ല്‍ ബീഹാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡണ്ടായ കേസരിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
16 വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ട്രഷററായിരുന്ന കേസരി ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു എന്നിവരുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. 1996ല്‍ നരസരിംഹറാവുവിനെ പിന്തള്ളി കോണ്‍ഗ്രസ് പ്രസിഡണ്ടായി.
പക്ഷെ കേസരിക്ക് പലപ്പോഴും ജനങ്ങളെ കൈയിലെടുക്കാന്‍ സാധിച്ചിരുന്നില്ല. 1971ല്‍ മാത്രമാണ് അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പലപ്പോഴും രാജ്യസഭാ എംപിയായായിരുന്നു അദ്ദേഹം മന്ത്രിസഭയിലെത്തിയിരുന്നത്.
1997ല്‍ ദേവഗൗഡ നേതൃത്വം നല്‍കിയ ഐക്യമുന്നണി സര്‍ക്കാരിനെ വീഴ്ത്തിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കേസരി പ്രധാനമന്ത്രി പദത്തിനായി കരുക്കള്‍ നീക്കിയെന്ന ആരോപണവും കേള്‍ക്കേണ്ടിവന്നു. കോണ്‍ഗ്രസ്സിനകത്തെയും പുറത്തെയും സമ്മര്‍ദ്ദത്താല്‍ അദ്ദേഹത്തിന് അവസാനം കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടിവന്നു. സോണിയാഗാന്ധിക്കു വേണ്ടിയായിരുന്നു അത്.