മദ്യദുരന്തം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കൊല്ലത്തുണ്ടായ മദ്യദുരന്തത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി ഒരു സിറ്റിംഗ് ജഡ്ജിയുടെ സേവനം അനുവദിക്കണമെന്ന് കേരള ഹൈക്കോടതിയോട് അപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐജി സിബി മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒക്ടോബര്‍ 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതം നല്‍കും. കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപ വീതവും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 15,000 രൂപ വീതവും നല്‍കും.
പ്രതിപക്ഷം ആവശ്യപ്പെട്ടതു പോലെ സിബിഐയെ കൊണ്ട് അന്വേഷണം നടത്തിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അതിന്റെ ആവശ്യമില്ലെന്ന് നായനാര്‍ പറഞ്ഞു. അഭയകേസടക്കം സിബിഐ അന്വേഷണം നടത്തുന്ന കേസുകളുടെ ഗതി എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
സിപിഎമ്മിനും കൈരളി ചാനലിനും താന്‍ കനത്ത തുക സംഭാവന നല്‍കിയിട്ടുണ്ടെന്ന ഹയറുന്നിസയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കും സംഭാവന നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നുവെന്ന് നായനാര്‍ ചൂണ്ടിക്കാട്ടി.
ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ശിവദാസമേനോന്‍ തള്ളിക്കളഞ്ഞു.
കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ് 88 പേര്‍ മരിക്കാനിടയായ വൈപ്പിന്‍ ദുരന്തമുണ്ടായത്. അന്ന് ആരും രാജിവെച്ചിരുന്നില്ലെന്ന് ശിവദാസമേനോന്‍ ചൂണ്ടിക്കാട്ടി.
വ്യാജമദ്യവ്യാപാരം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ എക്സൈസ് വകുപ്പ് പരാജയപ്പെട്ടുവെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.
ദുരന്തത്തിനിരയായവരുടെ വീടുകള്‍ താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. ആറ് വീടുകള്‍ താന്‍ സന്ദര്‍ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications