കേരളത്തിലേക്ക് ഒഴുകുന്നത് മൂര്‍ത്തിയുടെ സ്പിരിറ്റ്
പാലക്കാട് : കേരളത്തിലേക്കുള്ള സ്പിരിറ്റ് ഒഴുക്കുന്നത് മരിച്ചുപോയ സ്പിരിറ്റ് രാജാവ് ഈശ്വരമൂര്‍ത്തിയുടെ കേന്ദ്രത്തില്‍ നിന്നാണെന്നറിവായി. മൂര്‍ത്തി മരിച്ചുപോയെങ്കിലും ഭാര്യ രുഗ്മ എന്ന രുക്കമ്മയാണ് ഇപ്പോള്‍ കച്ചവടം നിയന്ത്രിക്കുന്നത്.
നൂറുകണക്കിന് സഹായികളും ആധുനിക വാര്‍ത്താവിനിമയ ഉപാധികളും ഉള്ള ഈ സംഘം ഇപ്പോഴും അതിശക്തമായി കച്ചവടം നടത്തുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.
കേരള-തമിഴ്നാട് അതിര്‍ത്തിയായ വാളയാറില്‍ നവംബര്‍ ഒന്ന് വെള്ളിയാഴ്ച നടന്ന റെയ്ഡിനെത്തുടര്‍ന്ന് പൊലീസിന് കിട്ടിയ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇവിടുത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ സി പി എം നേതാവുമായ വേലുസ്വാമി കൗണ്ടറുടെ താവളങ്ങളില്‍ നടന്ന റെയ്ഡില്‍ കേരളത്തിലേക്കുള്ള സ്പിരിറ്റ് ഒഴുക്കിന്റെ ചിത്രം വ്യക്തമായി.
ഈശ്വരമൂര്‍ത്തി മരിച്ചതിനെത്തുടര്‍ന്ന് ഭാര്യ രുഗ്മയുടെ നേതൃത്വത്തില്‍ സ്പിരിറ്റ് കച്ചവടം തുടരുകയാണത്രെ. പാലക്കാടിനടുത്ത് ഇവര്‍ക്ക് രഹസ്യസങ്കേതങ്ങളുണ്ടെന്നും പൊലീസ് പറയുന്നു.
ബാംഗ്ലൂരില്‍ കൃഷ്ണപ്പയില്‍ നിന്നും മദ്രാസില്‍ ബാബുകൊടൈസില്‍ നിന്നുമാണ് രുഗ്മ സംഘം പ്രധാനമയും സ്പിരിറ്റ് ശേഖരിക്കുന്നത്. സീസണുകളില്‍ സ്പിരിറ്റിന് വില ഉയരുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ് സാധനം ഏര്‍പ്പാടാക്കുന്നത്. ഇവിടെ സ്പിരിറ്റിന് വന്‍വിലക്കുറവാണത്രേ. ഇക്കഴിഞ്ഞ ഓണത്തിന് വിലയുയര്‍ന്നപ്പോള്‍ യു പിയിലെ ഈ കേന്ദ്രമായിരുന്നുവത്രേ രുഗ്മയ്ക്ക് ആശ്രയം. സാധാരണ ലിറ്ററിന് 20-25 രൂപ വിലയുള്ളപ്പോള്‍ യു പി സ്പിരിറ്റിന് 12 രൂപയാണ് വില. ഓണം സീസണില്‍ ബാംഗ്ലൂര്‍, മദ്രാസ് സ്പിരിറ്റിന് ലിറ്ററിന് 100-120 രൂപ വരെ എത്തിയിരുന്നു.
സ്പിരിറ്റ് കടത്താന്‍ ലോറി ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കുമുള്ള പ്രതിഫലവും ഭീമമാണ്. ഉടമയ്ക്ക് ലിറ്ററൊന്നിന് 10 രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയുമാണ് സാധാരണ നിരക്ക്. തിരുവനന്തപുരം വരെ സ്പിരിറ്റ് കടത്താന്‍ ഒറ്റ ട്രിപ്പില്‍ ഒരു ലക്ഷം രൂപ വരെ നേടിയ ലോറിയുടമകള്‍ ഉണ്ടത്രെ.
ഓരോ പ്രദേശത്തും സ്പിരിറ്റ് വിതരണത്തിന് സബ് ഏജന്റുമാര്‍ ഉണ്ട്. മണിച്ചനും മറ്റ് കോണ്‍ട്രാക്ടര്‍മാരും ഇങ്ങനെ സബ്ഏജന്റുമാരില്‍ നിന്നാണ് സ്പിരിറ്റ് വാങ്ങുന്നതെന്നും പൊലീസ് പറയുന്നു.
പൊലീസിനെ വെല്ലുന്ന വാര്‍ത്താവിനിമയ സംവിധാനങ്ങളാണ് സ്പിരിറ്റ് ഏജന്റ്മാരുടേത്. വേലുസ്വാമി കൗണ്ടറുടെ വീട്ടില്‍ നിന്നും റേഡിയോ- വയര്‍ലെസ് സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ശേഷിയുള്ള ആന്റിനയും മറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
ഏജന്റുമാരും സ്പിരിറ്റ് കടത്തുകാരും പൊലീസിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തുന്നതും സന്ദേശങ്ങള്‍ ചോര്‍ത്തുന്നതും പതിവാണ്.