വീരപ്പന്റെ തടങ്കലില്‍ രാജ്കുമാറിന് നൂറാം ദിനം
ബാംഗ്ലൂര്‍: കാട്ടുകള്ളന്‍ വീരപ്പന്റെ തടങ്കലില്‍ കന്നഡ താരം രാജ്കുമാറിനിത് നൂറാം ദിവസം. നൂറാം ദിവസവും കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് ഓടുന്ന ബോക്സ് ഓഫീസ് ചിത്രം പോലെ രാജ്കുമാറിന്റെ തടങ്കലും അനിശ്ചിതമായി നീളുകയാണ്...
2000 ജൂലൈ 30 പാതിരാത്രിയിലായിരുന്നു ആയുധധാരികളായ വീരപ്പനും സംഘവും രാജ്കുമാറിനെയും അദ്ദേഹത്തിന്റെ സഹായികളും സഹപ്രവര്‍ത്തകരുമായ മറ്റ് മൂന്നു പേരെയും തട്ടിക്കൊണ്ടു പോയത്. കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയിലെ ഗജാനന്നൂരില്‍ രാജ്കുമാറിന്റെ ഫാം ഹൗസില്‍ നിന്നായിരുന്നു അദ്ദേഹത്തെ ബന്ദിയാക്കിയത്.
തടങ്കലിന്റെ 99-ാം ദിവസം രാജ്കുമാറിന്റെ മോചനം അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് രണ്ടു സംഭവങ്ങള്‍ ഉണ്ടായി. മോചനത്തിനു പകരമായി 51 ടാഡാ തടവുകാരെ മോചിപ്പിക്കാനുള്ള കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ തീരുമാനത്തെ സുപ്രീം കോടതി തടഞ്ഞതും മദ്ധ്യസ്ഥ ശ്രമങ്ങളുമായി താന്‍ ഇനി കാട്ടിലേയ്ക്കില്ലെന്ന തമിഴ് മുന്നേറ്റ മുന്നണി നേതാവ് പി നെടുമാരന്റെ പ്രഖ്യാപനവുമാണിവ.
രാജ്കുമാറിനെയും മറ്റും മോചിപ്പിക്കുനനതിന് വീരപ്പനും അയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നു സംശയിക്കപ്പെടുന്ന തമിഴ് തീവ്രവാദ സംഘടനയും പല ഉപാധികളും കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വച്ചു.
പല ആവശ്യങ്ങളും അംഗീകരിക്കാമെന്ന് ഇരു സര്‍ക്കാരുകളും സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ജയിലുകളില്‍ കഴിയുന്ന 51 ടാഡാ തടവുകാരെ വിട്ടയയ്ക്കണമെന്ന വീരപ്പന്റെ ഏറ്റവും പ്രധാന ഉപാധി അംഗീകരിക്കാന്‍ ഇരു സര്‍ക്കാരുകള്‍ക്കുമായില്ല. ടാഡാ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തീരുമാനിക്കുകയും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തപ്പോഴാണ് സുപ്രീം കോടതി ഇതിനെതിരേ രംഗത്തു വന്നത്.
വീരപ്പനെ കാട്ടില്‍ നിന്നും പിടികൂടാനുള്ള നീക്കത്തിനിടെ കൊല്ലപ്പെട്ട കര്‍ണാടക പൊലീസിലെ സബ്ഇന്‍സ്പെക്ടര്‍ ഷക്കീല്‍ അഹമ്മദിന്റെ പിതാവ് അബ്ദുല്‍ കരീം ടാഡാ തടവുകാരെ വിട്ടയച്ച് രാജ്കുമാറിനെ മോചിപ്പിക്കാനുള്ള കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ നീക്കത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ ഇടപെടുന്നത്.
ടാഡാ തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തെ വിമര്‍ശിച്ച സുപ്രീം കോടതി നവംബര്‍ ഏഴ് ചൊവാഴ്ച ഇവരെ മോചിപ്പിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.
ഇതിനിടെ പല പ്രാവശ്യം കര്‍ണാടക , തമിഴ്നാട് സര്‍ക്കാരുകളെ പ്രതിനിധീകരിച്ചു കൊണ്ട് ദൂതന്മാര്‍ കാടു കയറി വീരപ്പനെ കണ്ടു. നക്കീരന്‍ വാരികയുടെ എഡിറ്റര്‍ ആര്‍ ആര്‍ ഗോപാല്‍ തനിയെ നാലു വട്ടവും ഗോപാലിനൊപ്പെം തമിഴ് മുന്നേറ്റ പ്രസ്ഥാനത്തിന്റെ നേതാവ് പി നെടുമാരനും മറ്റ് രണ്ടു ദൂതന്മാരും അഞ്ചാം തവണയും കാട്ടിലെത്തി വീരപ്പനുമായി സന്ധിസംഭാഷണങ്ങള്‍ നടത്തി. എന്നാല്‍ ടാഡാ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന വീരപ്പന്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ തയ്യാറായില്ല.
ഇതിനിടെ രാജ്കുമാറിനൊപ്പം ബന്ദിയാക്കപ്പെട്ട നാഗപ്പ വീരപ്പനെ വെട്ടിച്ച് രക്ഷപ്പെട്ടു. മറ്റൊരു ബന്ദിയും രാജ്കുമാറിന്റെ മരുമകനുമായ ഗോവിന്ദരാജുവിനെ അസുഖത്തെത്തുടര്‍ന്ന് വീരപ്പന്‍ ദൂതന്മാരൊപ്പം വിട്ടയച്ചു.
ഇപ്പോള്‍ രാജ്കുമാറും കന്നഡ സംവിധായകനായ നാഗേഷുമാണ് വീരപ്പന്റെ തടവില്‍. ബന്ദി നാടകത്തിന്റെ 99-ാം നാള്‍ സുപ്രീം കോടതി നല്‍കിയ തിരിച്ചടിക്കു പുറമേ മറ്റൊരു തടസം അടി കൂടെ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് രാജ്കുമാറിന്റെ മോചന ശ്രമങ്ങള്‍ക്ക്. വീരപ്പനുമായി ചര്‍ച്ച നടത്താന്‍ താന്‍ ഇനി കാട്ടിലേയ്ക്കില്ലെന്ന സര്‍ക്കാര്‍ ദൗത്യ സംഘത്തിലംഗമായ തമിഴ് മുന്നേറ്റ നേതാവ് നെടുമാരന്റെ പ്രഖ്യാപനമാണിത്.
വീരപ്പനും സഹായികളും തങ്ങളോട് ചര്‍ച്ചകള്‍ നടത്താനായി ആവശ്യപ്പെട്ട മദ്ധ്യസ്ഥനാണ് നെടുമാരന്‍. സുപ്രീംകോടതി വിധിയും മാരന്റെ മനം മാറ്റവുമാണ് ബന്ദി നാടകത്തിന്റെ ഇപ്പോഴത്തെ മുഖ്യപ്രമേയങ്ങള്‍.