കൊച്ചനി കീഴടങ്ങി
കൊല്ലം: 36 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിന്റെ മുഖ്യ ആസൂത്രകനെന്നു സംശയിക്കപ്പെടുന്ന കൊച്ചനി എന്ന മണികണ്ഠന്‍ (35)കീഴടങ്ങി. നവംബര്‍ എട്ട് ബുധനാഴ്ച രാവിലെ പരവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നിലാണ് കൊച്ചനി കീഴടങ്ങിയത്.
കീഴടങ്ങിയ കൊച്ചനിയെ ഒക്ടോബര്‍ 22 വരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തുകൊണ്ട് മജിസ്ട്രേറ്റ് ബിന്ദുകുമാരി ഉത്തരവിട്ടു.
കൊച്ചനിയുടെ കീഴടങ്ങല്‍ ബുധനാഴ്ച പരവൂര്‍ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ക്കു കാരണമായി. രാവിലെ തന്നെ തന്റെ അഭിഭാഷകരുമൊത്ത് കോടതി മുമ്പാകെ കീഴടങ്ങാന്‍ എത്തുകയായിരുന്നു കൊച്ചനി. എന്നാല്‍ കോടതി തുടങ്ങുന്നതിനു മുമ്പേ കൊച്ചനി എത്തിയതറിഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പരവൂര്‍ എസ് ഐ യുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം കോടതി പരിസരത്തെത്തി. എന്നാല്‍ കൊച്ചനി അറസ്റ്റ് വരിക്കാന്‍ വിസമ്മതിച്ചു.
കൊച്ചനിയുടെ അഭിഭാഷകര്‍ പൊലീസിന്റെ നീക്കത്തെ ശക്തിയായി എതിര്‍ത്തു. പൊലീസും അഭിഭാഷകരും കൊച്ചനിയുടെ അനുയായികളും തമ്മില്‍ ഉന്തും തള്ളുമായി. കോടതി പരിസരത്ത് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് ഇത് കാരണമായി. പൊലീസുമായുള്ള ഉന്തിലും തള്ളിലും പെട്ട് കൊച്ചനിയുടെ അഭിഭാഷകന്‍ സലീംകുമാറിന് പരിക്കേറ്റു.
ഇതിനിടെ കോടതി തുറന്നു. അഭിഭാഷകരുടെ പരാതിയെത്തുടര്‍ന്ന് കൊച്ചനിയെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തുടര്‍ന്ന് അഭിഭാഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് ഇയാളെ കോടതി മുമ്പാകെ ഹാജരാക്കുകയും താന്‍ കീഴടങ്ങുന്നതായി കൊച്ചനി കോടതിയെ ബോധിപ്പിക്കുകയുമായിരുന്നു.
കീഴടങ്ങാന്‍ വന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തുനിഞ്ഞ പൊലീസിന്റെ നടപടിക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കുമെന്ന് കൊച്ചനിയുടെ അഭിഭാഷകന്‍ അറിയിച്ചു. പൊലീസ് നടപടി കോടതിയെ അവഹേളിക്കുന്നതാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.