കുടിവെള്ള സമരവുമായി വീണ്ടും വൈപ്പിന്‍വാസികള്‍
കൊച്ചി: കുടിവെള്ളം തേടി വൈപ്പിന്‍ വീണ്ടും സമരപാതയിലേക്ക്. മുമ്പ് നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അധികൃതരും രാഷ്ട്രീയ നേതാക്കളും നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖകളായതോടെയാണ് കൊച്ചിയുടെ പ്രാന്തത്തിലുള്ള ദ്വീപില്‍ നിന്ന് വീണ്ടും സമരകാഹളമുയര്‍ന്നത്.
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 98ല്‍ കൊച്ചി നഗരത്തില്‍ സമരവും 99ല്‍ തിരുവനന്തപുരത്ത് നിയമസഭാ മാര്‍ച്ചും നടത്തിയിരുന്നു. ഇപ്രാവശ്യവും അതേ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ഒരുങ്ങുന്നതെന്ന് കുടിവെള്ള സമരസമിതി കണ്‍വീനര്‍ ടി.സി. സുബ്രഹ്മണ്യന്‍ പറഞ്ഞു.
നവംബര്‍ 24 വെള്ളിയാഴ്ച ബോട്ടുകളിലും വഞ്ചികളിലുമായി കൊച്ചി നഗരത്തിലെത്തുന്ന വൈപ്പിന്‍വാസികള്‍ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസ് ഉപരോധിച്ചുകൊണ്ടാണ് സമരപരിപാടി തുടങ്ങുക.
ഹഡ്കോ കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക, പച്ചാളം, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വെള്ളം വൈപ്പിനിലേക്ക് പമ്പ് ചെയ്യുക, ബാര്‍ജ്, ടാങ്കര്‍ ലോറി വഴിയുള്ള താല്‍ക്കാലിക കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കുക. മാലിപ്പുറം കുഴല്‍കിണര്‍, എളങ്കുന്നപ്പുഴ ക്ഷേത്രക്കുളം എന്നിവിടങ്ങളിലെ വെള്ളം ഉപയോഗയോഗ്യമാക്കുക, കുടിയേറ്റ സമരത്തിലുള്‍പ്പെട്ടവരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, സര്‍ക്കാര്‍ വാക്ക് പാലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.
കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുമെന്ന് വാഗ്ദാനം ചെയ്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇപ്പോള്‍ ഇക്കാര്യം മറന്നിരിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. 98ലെ കുടിയേറ്റ സമരത്തിന്റെ പേരില്‍ ഒട്ടേറെ പേര്‍ക്കെതിരെ ഇപ്പോഴും കേസ്സുകള്‍ നിലവിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ വിലയിരുത്തന്ന മോണിറ്ററിംഗ് സംവിധാനം ഇപ്പോള്‍ ഒരു നോക്കുകുത്തിയാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ബാര്‍ജ് വഴി കുടിവെള്ളവിതരണത്തിന് 250 മീറ്റര്‍ പൈപ്പ് സ്ഥാപിക്കാനും എളങ്കുന്നപ്പുഴ ക്ഷേത്രക്കുളത്തിലെ വെള്ളം പൈപ്പ് സ്ഥാപിച്ച് പൂക്കാട്, ചാപ്പ കടപ്പുറം എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനും മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.