ഫ്ലോറിഡ സുപ്രീംകോടതിയില്‍ വാദം തീര്‍ന്നു
തലാഹാസി (ഫ്ലോറിഡ): ഫ്ലോറിഡയില്‍ കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ തീരുമാനം കല്‍പിക്കാന്‍ ഫ്ലോറിഡ സുപ്രീം കോടതിയില്‍ വാദം തീര്‍ന്നു.
ഏഴു ജഡ്ജിമാരാടങ്ങിയ ഡിവിഷന്‍ബെഞ്ച് നവംബര്‍ 21 ചൊവാഴ്ച തന്നെ വിധി പ്രഖ്യാപിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് ആരാകുമെന്ന കാര്യത്തില്‍ അവസാനവാക്കാവുമെന്നാണ് പൊതുവെ കരുതുന്നത്.
സ്റേറ്റിനെയും രാജ്യത്തെയും ലോകത്തെയും സംബന്ധിച്ചിടത്തോളം ഈ വിധിക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നും കോടതി മനസ്സിലാക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റിസ് ചാള്‍സ് വെല്‍സ് പറഞ്ഞു.
ഇന്ത്യന്‍ സമയം നവംബര്‍ 21 ചൊവാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ഫ്ലോറിഡ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോറിന്റെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു. ബുഷിന്റെയും അഭിഭാഷകരും തങ്ങളുടെ വാദഗതികള്‍ കോടതിയില്‍ ഉയര്‍ത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 ഓടെ വാദം കഴിഞ്ഞു.
ഇരുവിഭാഗങ്ങള്‍ക്കും തങ്ങളുടെ വാദഗതികള്‍ നിരത്താന്‍ ജഡ്ജിമാര്‍ ഓരോ മണിക്കൂര്‍ സമയം അനുവദിച്ചു.
കൗണ്ടികളില്‍ കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ഒരു കീഴ്ക്കോടതിയുടെ വിധിക്കെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോറാണ് സുപ്രീംകോടതിയല്‍ ഹര്‍ജി നല്‍കിയത്. പോസ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഗോര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ബുഷിനേക്കാള്‍ 930 വോട്ടുകള്‍ക്ക് പിന്നിലാണ്.
സുപ്രീം കോടതി വിധി തനിക്കനുകൂലമാവുകയാണെങ്കില്‍ ബുഷിന്റെ ലീഡ് കവച്ചുവെക്കാന്‍ കഴിയുമെന്നാണ് ഗോറിന്റെയും അനുകൂലികളുടെയും പ്രതീക്ഷ. മറിച്ച് വിധി ബുഷിനനുകൂലമാവുകയാണെങ്കില്‍ അടുത്ത അമേരിക്കന്‍ പ്രസിഡണ്ടായി ബുഷ് സ്ഥാനാരാഹോണം ചെയ്യപ്പെടും.
എന്തുതന്നെയായാലും ഫ്ലോറിഡ സുപ്രീംകോടതിയുടെ ഉത്തരവ് അന്തിമവിധിയായി കാണാനാണ് ഡെമോക്രാറ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്.