കൊച്ചി: റവന്യു അധികൃതര്‍ പ്രതിക്കൂട്ടിലായേക്കും
കൊച്ചി: കൊച്ചി കോര്‍പ്പറേഷന് ഏഴര കോടി രൂപ നഷ്ടം വരുത്തിയെന്ന് അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയ വിവാദഭൂമി ഇടപാടില്‍ സ്ഥലവില നിശ്ചയിച്ച റവന്യു അധികൃതര്‍ പ്രതിക്കൂട്ടിലായേക്കും. വില നിശ്ചയിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ കോര്‍പ്പറേഷന് പങ്കില്ലെന്ന് പറഞ്ഞ് റവന്യു ഉദ്യോഗസ്ഥരെ പഴി ചാരി അഴിമതി ആരോപണത്തില്‍ നിന്നും മുന്‍ മേയറെയും സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെയും രക്ഷിക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രമം.
അതേ സമയം ഗൗരവമായ അന്വേഷണം നടന്നാല്‍ ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലവില നിശ്ചയിച്ചെതെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമാക്കേണ്ടി വരും. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം അന്വേഷണത്തിന്റെ ഗതി ഈ ദിശയില്‍ തിരിച്ചുവിടുക മാത്രമാണ് ഭരണകക്ഷിയായ സിപിഎമ്മിനുള്ള ഏക പോംവഴി.
ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം ഇതിനകം ജില്ലയിലെ ഭരണസംവിധാനത്തില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ തന്നെ ഇതിന്റെ പൊള്ളത്തരം വ്യക്തമാക്കുന്ന രീതിയില്‍ പ്രതികരിച്ചത് കോര്‍പ്പറേഷന് ആഘാതമായി. രേഖകളുടെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ വില നിശ്ചയിക്കുന്നതെന്നും ആ വില കൂടുതലായിരുന്നുവെങ്കില്‍ കോര്‍പ്പറേഷന് അത് റദ്ദാക്കാമായിരുന്നുവെന്നും ജില്ലാ കളക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ വാര്‍ത്താലേഖകരോട് അഭിപ്രായപ്പെട്ടിരുന്നു.
ഭൂമി വാങ്ങാനായി വില നിശ്ചയിച്ച് നല്‍കണമെന്ന് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട പ്രകാരം സമീപപ്രദേശങ്ങളില്‍ അതുവരെ നടന്നിട്ടുള്ള ആധാരപ്രകാരമാണ് റവന്യു ഉദ്യോഗസ്ഥര്‍ വില നിശ്ചയിച്ചത്. വില നിശ്ചയിക്കാനുള്ള ഏജന്‍സി മാത്രമാണ് ഈ ഇടപാടില്‍ റവന്യു വകുപ്പ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നതെങ്കില്‍ അതിന് ഉചിതമായ സമയത്ത് മറുപടി നല്‍കിക്കൊള്ളാമെന്നും കളക്ടര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് കോര്‍പ്പറേഷന്‍ ഭരണസമിതിയുടെയും സിപിഎമ്മിന്റെയും പ്രതിഛായക്ക് മങ്ങലേല്പിച്ച പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അടുത്ത ദിവസം കൂടും. പാര്‍ട്ടിതലത്തില്‍ അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കാനും ആലോചനയുണ്ടെന്നറിയുന്നു.