ഭൂമി കൈയേറ്റം: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: അനധികൃതമായി ഭൂമി കൈയേറുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി. അനധികൃത ഭൂമി കൈയേറ്റം ഇന്ത്യന്‍ ഭരണഘടന പ്രകാരം അനുവദനീയമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയില്‍ ഭൂമി കൈയേറിയ ഒരു സ്വകാര്യവ്യക്തിയെ ഒഴിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ഭുമി പതിച്ചു നല്‍കാന്‍ 1997 മാര്‍ച്ച് മൂന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജില്ലാകളക്ടറും മറ്റും ലംഘിച്ചുവെന്ന് കോടതി പറഞ്ഞു. അതുകൊണ്ട് ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടര്‍, കോഴിക്കോട് തഹസീല്‍ദാര്‍, റൂറല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് എതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.
കോടതി അലക്ഷ്യക്കേസില്‍ ചീഫ് സെക്രട്ടറിക്കും മറ്റും കാരണം ബോധിപ്പിക്കാന്‍ കോടതി സമയം നല്‍കിയിട്ടുണ്ട്. കേസ് ഡിസംബര്‍ 12 ചൊവാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ അന്ന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
കൈയേറ്റക്കാരെ ഒഴിപ്പിച്ച് പൊതുമുതല്‍ സംരക്ഷിക്കാന്‍ സാധിക്കാത്ത കളക്ടര്‍ ആ സ്ഥാനത്തിനും ഐഎസ് സര്‍വീസിലെ അംഗമായി സേവനം അനുഷ്ഠിക്കാനും യോഗ്യനല്ലെന്ന് കോടതി വിമര്‍ശിച്ചു. രാരോത്ത് വില്ലേജിലെ മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു കൊടുക്കാന്‍ കളക്ടര്‍ക്കും മറ്റും കഴിയാഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്. നിയമം അനുസരിച്ച് ജീവിക്കുന്നവരേക്കാള്‍ നിയമലംഘകരായ ഭൂമി കൈയേറ്റക്കാര്‍ക്കാണ് സര്‍ക്കാര് പ്രാമുഖ്യം നല്‍കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഏറ്റെടുത്ത 126 ഏക്കറോളം മിച്ച ഭൂമിയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കേണ്ടിയിരുന്നത്. എന്നാല്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടപ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയായിരുന്നു. കേരള ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഈ ഭൂമി കൈയേറ്റക്കാരില്‍ നിന്നും സംരക്ഷിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പറഞ്ഞ് ഹൈക്കോടതി അപ്പീല്‍ തള്ളി.
ജസ്റിസുമാരായ പി.കെ. ബാലസുബ്രഹ്മണ്യന്‍, ടി.എം. ഹസ്സന്‍ പിള്ള എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.