മണിച്ചന്‍ റിമാന്‍ഡില്‍
കൊല്ലം: വിഷമദ്യദുരന്തത്തിനു കാരണക്കാരന്‍ എന്നു സംശയിക്കപ്പെടുന്ന അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനെ ഡിസംബര്‍ 11 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തുകൊണ്ട് പരവൂര്‍ മുന്‍സീഫ് കോടതി ഉത്തരവായി.
നവംബര്‍ 27 തിങ്കളാഴ്ച രാവിലെ പരവൂര്‍ മുന്‍സീഫ് ജഡ്ജി ബിന്ദുകുമാരിയുടെ വീട്ടില്‍ മണിച്ചനെ ഹാജരാക്കുകയായിരുന്നു. രാവിലെ 8.15നാണ് മണിച്ചനുമായി അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി കെ.കെ.ജോഷ്വ, പരവൂര്‍ എസഐ വി.അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജഡ്ജിയുടെ വീട്ടിലെത്തിയതെങ്കിലും അര മണിക്കൂര്‍ കഴിഞ്ഞ് വരാന്‍ അവര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. തുടര്‍ന്ന് മണിച്ചനുമായി പരവൂര്‍ പൊലീസ് സ്റേഷനിലേക്കു പോയ പൊലീസ് സംഘം 8.45ന് മണിച്ചനെ വീണ്ടും ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം 9.10 ആയപ്പോഴേക്കും മണിച്ചനെ കൊല്ലം സബ്ജയിലില്‍ കൊണ്ടു വന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് നപാദനായി എത്തിയ മണിച്ചനെ വിലങ്ങണിയിച്ചിരുന്നില്ല.
പൊലീസ് മര്‍ദ്ദിച്ചോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ഇല്ല എന്ന അര്‍ത്ഥത്തില്‍ മണിച്ചന്‍ തലകുലുക്കി. കുറ്റം വല്ലതും സമ്മതിച്ചോ എന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. ചോദ്യം ചോദിക്കുന്നതില്‍ നിന്ന് വാര്‍ത്താലേഖകരെ തടയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടായിരുന്നു.
മണിച്ചനെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐജി സിബി മാത്യുവിന്റെ നേതൃത്വത്തില്‍ ഏറെ നേരം ചോദ്യം ചെയ്തു. ചിറയിന്‍കീഴിലെ ഭൂഗര്‍ഭ അറകളില്‍ നിന്നും പൊലീസ് കണ്ടെടുത്ത സ്പിരിറ്റ് വേങ്കോട് മുരളിയാണ് തനിക്കു തന്നതെന്ന് മണിച്ചന്‍ വെളിപ്പെടുത്തിയതായി അറിയുന്നു.
പിടിച്ചെടുത്ത സ്പിരിറ്റ് തന്റേതു തന്നെയാണെന്ന് മണിച്ചന്‍ സമ്മതിച്ചിട്ടുണ്ട്. സ്വന്തം റേഞ്ചിലെ ഷാപ്പുകളില്‍ കള്ളില്‍ ചേര്‍ത്തുകൊടുക്കാനും ചാരായമാക്കി വിതരണം ചെയ്യാനുമാണ് സ്പിരിറ്റ് ശേഖരിച്ചത്. പിടിച്ചെടുത്തതല്ലാതെ വേറെ സ്പിരിറ്റ് സൂക്ഷിച്ചിട്ടില്ല എന്നും അന്വേഷണ സംഘത്തോട് മണിച്ചന്‍ പറഞ്ഞു. സഹോദരന്‍ കൊച്ചനിയുമായി തുടക്കത്തിലുണ്ടായിരുന്ന പിണക്കം പിന്നീട് മാറിയതായും മണിച്ചന്‍ വെളിപ്പെടുത്തി.
മണിച്ചനെ കസ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പൊലീസ് പരവൂര്‍ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇതില്‍ തീരുമാനമായേക്കും.