മൗലവിയെ ജീപ്പില്‍വച്ച് കൊലപ്പെടുത്തി
ചേകന്നൂര്‍ കൊലക്കേസിലെ പ്രതികളിലൊരാള്‍ (മുഖം മറച്ചയാള്‍) സി ബി ഐ ചോദ്യം ചെയ്യലിനു ശേഷം പുറത്തേയ്ക്കു വരുന്നു.കൊച്ചി: ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടു പോയ ജീപ്പില്‍വച്ചു തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി. ജീപ്പില്‍വച്ചു തന്നെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് നവംബര്‍ 27 തിങ്കളാഴ്ച സി ബി ഐ അറസ്റ്റ് ചെയ്ത പ്രതികള്‍ സമ്മതിച്ചു.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മലപ്പുറത്തുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേയ്ക്ക് നവംബര്‍ 28 ചൊവാഴ്ച കൊണ്ടു പോയി. ചേകന്നൂരിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വിദേശത്തുള്ള നാല് പ്രതികളെ വിദേ ശകാര്യ വകുപ്പിന്റെ സഹായത്തോടെ പിടികൂടുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്നും പ്രതികള്‍ക്ക് മുസ്ലീം തീവ്രവാദികളുമായി ബന്ധമില്ലെന്നാണ് സി ബി ഐ മനസിലാക്കുന്നത്. ചേകന്നൂരിന്റെ ആശയങ്ങളുമായി എതിര്‍പ്പുള്ള എട്ട് പേര്‍ ചേര്‍ന്ന് ചേകന്നൂരിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കരുതുന്നു.
മദ്രസ അധ്യാപകനായ ഹംസ സഫാഖിയും കല്ലുവെട്ടു തൊഴിലാളിയായ ഇലിയാന്‍ ഹംസയും ചേര്‍ന്നാണ് മൗലവിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ജീപ്പില്‍ കയറ്റിക്കൊണ്ടു പോയത്. ഇടയ്ക്കു നിന്ന് നാലു പേര്‍ കൂടി ജീപ്പില്‍ കയറി. ജീപ്പിന്റെ മുന്‍സീറ്റിലിരുന്ന മൗലവിയെ പിന്നില്‍ നിന്നും കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കൊലയ്ക്കു ശേഷം അരൂര്‍ എന്ന സ്ഥലത്ത് നേരത്തേ തയ്യാറാക്കിയ കുഴിയില്‍ അടക്കം ചെയ്തു.
1993 ജൂലായ് 29 ന് എടപ്പാളിലുള്ള വീട്ടില്‍ നിന്നും രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാത്ത ജീപ്പിലെത്തിയ രണ്ടു പേര്‍ മതപ്രഭാഷണത്തിനെന്ന പേരില്‍ ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോകുകയായിരുന്നു.
മൗലവിയെ കാണാതായതിനെത്തുടര്‍ന്ന് പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. 18 ദിവസം നീണ്ട അന്വേഷണം എങ്ങുമെത്താതിരുന്നതിനെത്തുടര്‍ന്ന് കേസ് ക്രൈെബ്രാഞ്ചിനു കൈമാറി. തുടര്‍ന്ന് എട്ടു മാസം ക്രൈെബ്രാഞ്ച് അന്വേഷണം നീണ്ടു. ഇതിനിടെ അന്വേഷണത്തില്‍ മൗലവിയുടെ കുടുംബാംഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന നിലപാടിലായിരുന്നു കോടതി.
മാസങ്ങള്‍ക്കു ശേഷവും മൗലവിയുടെ തിരോധാനത്തിന്റെ ദുരൂഹത നീങ്ങാതെ വന്നപ്പോള്‍ ഇ. മൊയ്തുമൗലവിയുടെ നേതൃത്വത്തില്‍ ചേകന്നൂര്‍ മൗലവിയുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും 1995 ആഗസ്ത് 15 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിത കാല നിരാഹാര സത്യഗ്രഹം തുടങ്ങി. ഇതോടൊപ്പം ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജി കൂടി നല്‍കി.
ഇതേത്തുടര്‍ന്നാണ് 1996 സപ്തംബര്‍ 10 ന് സി ബി ഐ അന്വേഷണം ആരംഭിച്ചത്. ചെന്നൈ യൂണിറ്റിലെ ബാബു ഗൗതം എന്ന ഓഫീസറുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. എന്നാല്‍ ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന ഓഫീസര്‍മാര്‍ തുടരെ തുടരെ സ്ഥലം മാറ്റപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഇതിനു ശേഷം സീമ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.
മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളിലൊരാള്‍ നേരത്തേ സി ബി ഐ മുമ്പാകെ കുറ്റ സമ്മതം നടത്തിയിരുന്നതായി അറിയുന്നു. ഇയാളുടെ ചിത്രം സി ബി ഐ മൗലവിയുടെ ഭാര്യയെയും പ്രസ് ജീവനക്കാരനേയും കാണിച്ച് പ്രതി ഇയാള്‍ തന്നെ എന്നുറപ്പാക്കിയിരുന്നു.