കേരളത്തില്‍ ഫൈബര്‍ കേബിള്‍ ഇടാന്‍ 8 കമ്പനികള്‍
തിരുവനന്തപുരം: കേരളത്തിലെ വിവര സാങ്കേതിക വിദ്യാരംഗത്ത് കുതിച്ചുചാട്ടത്തിന വഴിവെക്കുന്ന ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ കുഴിച്ചിടുന്നതിനുള്ള അനുമതി കേരള സര്‍ക്കാര്‍ എട്ടു കമ്പനികള്‍ക്ക് നല്‍കും.
റിലയന്‍സ്, ബിപിഎല്‍, ഡിഷ്നെറ്റ്, ഏഷ്യാനെറ്റ്, എസ്കോട്ടെല്‍, സീടിവി, ഭാരതി, ക്യൂനെറ്റ് എന്നീ കമ്പനികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇവയെല്ലാം കേന്ദ്രസര്‍ക്കാര്‍ അനുമതിയുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളാണ്.
എന്നാല്‍ യുഎസ് ടെക്നോളജി പാര്‍ക്കിന് കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനുള്ള അനുമതി നല്‍കുന്നതോടെ മാത്രമേ കേബിളിടാന്‍ അനുമതി ലഭിക്കുകയുള്ളൂ.
ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് പൊതുമരാമത്ത് സെക്രട്ടറി ബാബു ജേക്കബ് അധ്യക്ഷനായുള്ള സെക്രട്ടറിമാരുടെ സമിതിയാണ് ഈ തീരുമാനമെടുത്തത്. ഐടി സെക്രട്ടറി അരുണാ സുന്ദരരാജന്‍, നഗരവികസന സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ഗ്രാമവികസന സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. സമിതിയുടെ തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
ഓരോ കമ്പനിയും രണ്ട് മെഗാബൈറ്റ്സ് പെര്‍ സെക്കന്റ് (എംബിപിഎസ്) ബാന്‍ഡ് വിഡ്ത്ത് വീതം സര്‍ക്കാരിന് സൗജന്യമായി നല്‍കണം. കൂടാതെ സ്കൂളുകള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തെ റോഡുകള്‍ക്കരികിലൂടെയാണ് കേബിളുകള്‍ കുഴിച്ചിടുക. എവിടെയൊക്കെയാണ് കേബിള്‍ ഇടാന്‍ ഉദ്ദേശിക്കുന്നതെന്നും അതിന്റെ വിശദമായ മാപ്പും കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. ഈ റോഡിന് ഇരുവശവുമുള്ള സ്കൂളുകള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും എന്തൊക്കെ സൗജന്യങ്ങള്‍ നല്‍കുമെന്നും സര്‍ക്കാരിനെ അറിയിക്കണം. കേബിള്‍ ഇട്ടു തുടങ്ങാനുളള അനുമതി അതിനുശേഷമായിരിക്കും നല്‍കുക.
ഏതൊക്കെ റോഡുകളില്‍ ഏതേതു കമ്പനികള്‍ കേബിള്‍ ഇടുന്നുവെന്നത് അതാത് തദ്ദേശ സ്ഥാപനങ്ങളേയും പൊതുമരാമത്ത് വകുപ്പിനേയും അപ്പപ്പോള്‍ അറിയിക്കും.
കേബിള്‍ ഇടുന്നതിനു മുമ്പ് കമ്പനികള്‍ ഓരോ മീറ്റര്‍ റോഡിനും 25 രൂപ വെച്ച് ബാങ്ക് ഗാരണ്ടി നല്‍കേണ്ടതുണ്ട്. റോഡ് പൂര്‍വസ്ഥിതിയിലാക്കുമെന്ന് ഉറപ്പു വരുത്താനാണിത്.