പെരുന്നാള്‍ അടുക്കുന്നു; വിപണി സജീവം
കോഴിക്കോട്: റംസാന്‍ അടുത്തു വരുമ്പോള്‍ വസ്ത്രവിപണിയും പഴക്കച്ചവടവും സജീവമാകുന്നു. പെരുന്നാളാകുമ്പോഴേക്കും വസ്ത്രങ്ങള്‍ തുന്നി ധരിക്കണമെന്ന ലക്ഷ്യത്തോടെ എത്തുന്നവരാണ് ഇപ്പോള്‍ മിക്കവരും. അതിനാല്‍ തന്നെ മുറിച്ചു വില്‍ക്കുന്ന തുണികള്‍ക്കാണ് കൂടുതല്‍ വില്‍പന.
പെരുന്നാള്‍ അടുക്കുന്നതോടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും മറ്റും വില്‍പനയും കാര്യമായി വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്. ഉത്തരകേരളത്തിലെ കോഴിക്കോട്ടും മലപ്പുറത്തും കണ്ണൂരുമാണ് പ്രധാനമായും വസ്ത്രവിപണി സജീവമായിരിക്കുന്നത്. വിപണിയില്‍ തിരക്കായി വരുന്നേയുള്ളൂവെന്നതിനാല്‍ സ്ത്രീകളും കുട്ടികളുമാണ് അധികമായെത്തുന്നത്.
എന്നാല്‍ പെരുന്നാള്‍ കച്ചവടം കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഉഷാറായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഗള്‍ഫില്‍ നിന്ന് ഒട്ടേറെ പേര്‍ തിരിച്ചുവന്നതാണ് ഇതിന് കാരണമായി അവര്‍ നിരത്തുന്നത്. നാണ്യവിളകളുടെ വിലയിടിവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഒരു പരിധിവരെ വസ്ത്രവിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
നോമ്പു തുറക്കലിന് പ്രധാനമായ പഴവര്‍ങ്ങളുടെ കച്ചവടവും തകൃതിയായി നടക്കുന്നു. ആപ്പിള്‍, മുന്തിരി, കൈതച്ചക്ക, ഓറഞ്ച്, മുസമ്പി തുടങ്ങിയ പഴവര്‍ങ്ങള്‍ക്കാണ് കൂടുതല്‍ പ്രിയം. ചൂട് കത്തിക്കയറുന്നതിനാല്‍ തണ്ണിമത്തനും (വത്തക്ക) കാര്യമായ വില്‍പനയുണ്ട്.
എന്നാല്‍ വസ്ത്രവിപണിയിലും പഴക്കച്ചവടത്തിലും പുറത്തുനിന്നു വരുന്ന ഉല്‍പന്നങ്ങളാണ് ആധിപത്യം ഉറപ്പിച്ചിട്ടുള്ളത്. കൈത്തറി ഉല്‍പ്പന്നങ്ങളേക്കാളുപരി തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു വരുന്ന തുണികളാണ് കൂടുതലും ചെലവാകുന്നത്. പഴവര്‍ങ്ങളില്‍ ഓറഞ്ച് നാഗ്പൂരില്‍ നിന്നും തണ്ണിമത്തന്‍ കര്‍ണാടകയില്‍ നിന്നും ആണ് വരുന്നത്. പക്ഷെ വാഴക്കുളം, മുവാറ്റു പുഴ ഭാഗത്തു നിന്നു വരുന്ന കൈതച്ചക്കകള്‍ക്കാണ് വിപണിയില്‍ പൊതുവെ പ്രിയം.
വിഷു, ഓണം, ക്രിസ്തുമസ്, പെരുന്നാള്‍ എന്നിവയ്ക്ക് മുടങ്ങാതെ എത്തുന്ന വഴിയോരക്കച്ചവടക്കാര്‍ മിക്കവാറും എല്ലാ ജില്ലകളിലും സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ട്. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ തുടങ്ങി ഗാര്‍ഹികോല്പന്നങ്ങള്‍ വരെ ഇവരുടെ കൈയില്‍ നിന്ന് ലഭ്യമാണ്. എന്നാല്‍ പെരുന്നാളിന് ഇനിയും ദിവസങ്ങള്‍ ഉള്ളതിനാല്‍ അവിടെ കച്ചവടം അത്രതന്നെ ഉഷാറയിട്ടില്ല.