ചാകര മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശമാവുന്നു
കൊല്ലം: ഉള്‍ക്കടലില്‍ അപ്രതീക്ഷിതമായി ദൃശ്യമായ ചാകര മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശമാവുന്നു. തീരപ്രദേശത്തെ പട്ടിണിക്കും വറുതിക്കും ഇത് പരിഹാരമാവുമെന്ന പ്രതീക്ഷയാണ് ഇതിനു കാരണം.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ പുല്ലന്‍ കൊഞ്ചാണ് ഇക്കുറിയും അപ്രതീക്ഷിതമായി ചാകര കൊണ്ടുവന്നിരിക്കുന്നത്. കരിക്കൊടിയും പൂവാലനും നാരന്‍ ചെമ്മീനും കണ്ടിട്ടുള്ള മീന്‍പിടുത്തക്കാര്‍ക്ക് പുല്ലന്‍ കൊഞ്ച് അത്ഭുതമായിരിക്കുകയാണ്.
സാധാരണയില്‍ നിന്ന് അധികമായി എന്തെങ്കിലും വലയില്‍ കിട്ടിയാ ട്രോളിങ് ബോട്ടുകള്‍ കൂട്ടത്തോടെ പോയി അത് കലക്കിക്കളയുന്ന രീതി ഈ മേഖലയില്‍ പതിവാണ്. എന്നാല്‍ ക്ഷാമകാലത്തു വന്ന ചാകര കലക്കിക്കളയാന്‍ ഇക്കുറി ശ്രമമുണ്ടായില്ല.
വര്‍ഷകാലത്തിനു ശേഷം പുല്ലന്‍ കൊഞ്ച് പിടിക്കാന്‍ പോയിവന്ന ബോട്ടുകാര്‍ക്കു കിട്ടിയത് പ്രായപൂര്‍ത്തിയാവാത്തവ ആയതിനാല്‍ ബോട്ടുടമകള്‍ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു. രണ്ടു മാസത്തിലേറെ നീണ്ട ഈ സ്വയപ്രഖ്യാപിത നിയന്ത്രണത്തിനു ശേഷം നവംബര്‍ 20 തിങ്കളാഴ്ചയാണ് ബോട്ടുകാര്‍ വീണ്ടും പുല്ലന്‍ കൊഞ്ച് തേടിപ്പോയത്.
മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ ബോട്ടുകള്‍ ചാകരയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചുവന്ന തക്കാളി കൊഞ്ചും റെഡ് റിങ് എന്നറിയപ്പെടുന്ന വലിയ പുല്ലന്‍ കൊഞ്ചും വിലയേറിയ ഡീപ് സീ ലോബ്സ്ററും ബോട്ടുകാര്‍ക്ക് ലഭിച്ചു.
ഇന്ത്യന്‍ കടലില്‍ വേറെ ഒരിടത്തും ഇത്തരത്തിലൊരു ചെമ്മീന്‍ കൂട്ടം ഇത്തവണ ഇതുവരെ ദൃശ്യമായിട്ടില്ല.