വ്രണങ്ങളുള്ള കാളയെ ഇറച്ചിയാക്കിയെന്ന്
തൃശൂര്‍: കഴുത്തൊടിഞ്ഞ് വാലുമുറിഞ്ഞ് മുറിവുകളുമായി കഴിഞ്ഞു കൂടിയ കാളയെ സര്‍ക്കാര്‍ അറവുശാലയില്‍ ഇറച്ചിയാക്കി വിറ്റു. കുരിയച്ചിറയിലെ സര്‍ക്കാര്‍ അറവുശാലയിലാണ് രോഗബാധയുള്ള മൃഗത്തെ ഇറച്ചിയാക്കിയത്.
ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകീട്ട് അറവുശാലാ കോമ്പൗണ്ടില്‍ കണ്ട രോഗബാധയേറ്റ കാളയെ പിറ്റേന്നു രാവിലെയാണത്രെ അറുത്ത് ഇറച്ചിയാക്കിയത്. ഭക്ഷ്യയോഗ്യമെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് കാളയെ ഇറച്ചിയാക്കിയതെന്ന് ഉത്തരവാദപ്പെട്ട ഡോക്ടര്‍ പറയുന്നു.
മൃഗത്തെ കൊല്ലുന്നതിനു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും ഈ അറവുശാലയില്‍ പാലിക്കുന്നില്ലെന്ന് പൊതുവെ പരാതിയുണ്ട്. മൃഗങ്ങളെ കൊല്ലുന്നതിനു മമ്പ് സര്‍ക്കാര്‍ അധികാരപ്പെടുത്തിയ മൃഗഡോക്ടര്‍ അറവു മൃഗം ആരോഗ്യപരമായി മെച്ചമാണെന്നതിന് ആന്റി മോര്‍ട്ടം ഇന്‍സ്പെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അതിനു ശേഷം മൃഗത്തെ വേദനയില്ലാതെ നെറ്റിയില്‍ വെടിയുണ്ട തുളച്ചാണ് കൊല്ലേണ്ടത്. പിന്നീട് മൃഗത്തിന്റെ അവയവങ്ങള്‍ക്ക് കേടുകളൊന്നുമില്ലെന്ന് പോസ്റ് മോര്‍ട്ടം ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ അവയെ ഇറച്ചിയായി വില്‍ക്കാന്‍ പാടുള്ളൂ. എന്നാല്‍ ഇവയൊന്നും ഈ അറവുശാലയില്‍ പാലിക്കപ്പെടുന്നില്ലത്രെ.
അറവുശാലയില്‍ ആധുനികയന്ത്രങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ അറവുകാര്‍ ഇവയൊന്നും ഉപയോഗിക്കുന്നില്ല. വെടിവെക്കാന്‍ ഒരു കാബിന്‍ മാത്രമേ ഉള്ളൂവെന്നതിനാല്‍ പലപ്പോഴും കൈകൊണ്ടുതന്നെയാണ് മൃഗത്തെ ഇവിടെ അറക്കാറുള്ളത്.