പ്രധാനമന്ത്രിക്കെതിരായ ശാസനാ പ്രമേയം തള്ളി
ദില്ലി: അയോധ്യാ പ്രശ്നത്തില്‍ വിവാദ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന ശാസനാ പ്രമേയം ഡിസംബര്‍ 14 വ്യാഴാഴ്ച ലോകസഭ തള്ളി. രണ്ടു ദിവസം ചര്‍ച്ച നടന്ന പ്രമേയം 179നെതിരെ 291 വോട്ടുകള്‍ക്കാണ് സഭ തള്ളിയത്. 14 പേര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
പ്രശ്നവുമായി ബന്ധപ്പെട്ട് മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ പ്രമേയത്തിനു മറുപടി പറഞ്ഞ പ്രധാനമന്ത്രി തള്ളിയിരുന്നു. രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭം ദേശീയവികാരത്തിന്റെ പ്രകടനമാണെന്ന തന്റെ നിലപാടിലും പ്രധാനമന്ത്രി ഉറച്ചു നിന്നു.
കോടതി ഉത്തരവിലൂടെയോ ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിലുള്ള ധാരണയിലൂടെയോ പരിഹരിക്കേണ്ടതാണ് അയോധ്യാ പ്രശ്നം. അതിനു മൂന്നാമതൊരു പരിഹാരമില്ല. ഇതുമാത്രമാണ് കഴിഞ്ഞ ആഴ്ച ഞാന്‍ പറഞ്ഞത്. പക്ഷെ എന്റെ പ്രസ്താവന വളച്ചൊടിച്ചു - പ്രധാനമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ കോടതി നല്‍കുന്ന എന്ത് ഉത്തരവും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. കൂടാതെ സര്‍ക്കാര്‍ എന്‍ഡിഎ അജണ്ടയ്ക്ക് അകത്തു നിന്നു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ഘടകകക്ഷികളെ ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് പ്രതിപക്ഷ കക്ഷികള്‍ അടുത്തിടെ ഉയര്‍ന്ന വിവാദം ഉപയോഗിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുമാറി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയാണ് വിലയിരുത്തേണ്ടത് - അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം ഇതേ പ്രശ്നത്തെ സംബന്ധിച്ച് വോട്ടിംഗ് വേണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ വ്യാഴാഴ്ചയും ബഹളം തുടര്‍ന്നു. രാജ്യസഭയില്‍ ന്യൂനപക്ഷമായ എന്‍ഡിഎ സര്‍ക്കാര്‍ പ്രശ്നം വോട്ടിനിടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് പ്രതിപക്ഷ കക്ഷികളെ പ്രകോപിപ്പിക്കുന്നത്.