പാമ്പുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിയത് സര്‍ക്കാര്‍ അനുമതിയോടെ
കോട്ടയം: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിയത് സര്‍ക്കാരിന്റെ അനുമതിയോടെയാണെന്ന് മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന മന്ത്രി ടി.കെ. രാമകൃഷ്ണന്‍.
മൃഗങ്ങളെ അനധികൃതമായി കൈവശം വെക്കുന്നതിനെതിരെ ഒട്ടേറെ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണ് പാര്‍ക്ക് അടച്ചു പൂട്ടിയതെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ 15വെള്ളിയാഴ്ച കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മൃഗങ്ങളെ പിടിച്ചു കെട്ടി പരിക്കേല്‍പ്പിക്കുന്നതിനേക്കാള്‍ അവയെ അനധികൃതമായി കൈവശം വെക്കുന്ന ആള്‍ക്കെതിരെയല്ലേ നടപടിയെടുക്കേണ്ടതെന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ഡിസംബര്‍ 10 ഞായറാഴ്ച നടന്ന സംഭവത്തെക്കുറിച്ച് താന്‍ മുമ്പറിഞ്ഞിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഉത്തരവാദികളായ വനംവകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുറമന്ന് മന്ത്രി പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ ഒരു കൂട്ടം പൊലീസുദ്യോഗസ്ഥരും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവികളെ പിടികൂടി കേന്ദ്രം അടച്ചു പൂട്ടിയത്. ചാക്കിലും മുളയിലും മറ്റും ബന്ധിച്ചിരുന്ന ജീവികളില്‍ ഇതേവരെ 37 എണ്ണം ചത്തു.
കേന്ദ്രത്തിലുള്ള ജീവികളെ എവിടെ നിന്ന് കിട്ടിയെന്നതിന് വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതിനാല്‍ 1993 ഏപ്രില്‍ എട്ടു മുതല്‍ കേന്ദ്ര മൃഗശാലാ അതോറിറ്റി പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.