മഹാ കുംഭമേളയ്ക്ക് അലഹബാദ് ഒരുങ്ങി
അലഹബാദ്: പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന മഹാ കുംഭമേളയ്ക്ക് അലഹബാദ് ഒരുങ്ങി. 42 ദിവസം നീളുന്ന മേളയ്ക്ക് ജനവരി ഒമ്പത് ചൊവാഴ്ച തുടക്കം കുറിക്കും.
കഴിഞ്ഞ മഹാ കുംഭമേള 1989ലാണ് നടന്നത്. അതില്‍ അഞ്ച് കോടിയോളം പേര്‍ പങ്കെടുത്തിരുന്നു. ഒരു പ്രത്യേക കാര്യത്തിനു വേണ്ടി ഏറ്റവുമധികം ആളുകള്‍ ഒത്തു ചേര്‍ന്ന സംഭവം ഇതാണെന്ന് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കുറി ഏഴു കോടിയോളം പേര്‍ മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ മൂന്നു കോടിയും എത്തുന്നത് അമാവാസി ദിനമായ ജനവരി 24 ബുധനാഴ്ച ആയിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ദേവന്മാരും അസുരന്മാരും സ്വര്‍ഗത്തില്‍ പരസ്പരം പോരാടിയപ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്ന അമൃത് അലഹബാദില്‍ ഗംഗാ- യമുനാ സംഗമത്തിലേക്കു വീണു എന്നാണ് ഐതീഹ്യം. ഓരോ 12 വര്‍ഷത്തിലൊരിക്കലും അമൃതിനായുള്ള ദേവാസുര പോരാട്ടം ആവര്‍ത്തിക്കുന്നു എന്നാണ് വിശ്വാസം. ഈ പോരാട്ടത്തിനിടയില്‍ ഗംഗയില്‍ വീഴുന്ന അമൃത് ശേഖരിക്കാനാണ് ജനങ്ങള്‍ കുംഭങ്ങളുമായി അലഹബാദിലെത്തുന്നത്.
സംഗമത്തിലായിരിക്കും ഏറ്റവുമധികം തിരക്കനുഭവപ്പെടുക. ഐതീഹ്യങ്ങളനുസരിച്ച് ഭൂഗര്‍ഭ നദിയായ സരസ്വതി ഗംഗയോടും യമുനയോടും ചേരുന്നത് ഇവിടെയാണ്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സംവിധാനങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞുവെന്ന് മേളയുടെ കമ്മീഷണറായ സദാകാന്ത് വ്യക്തമാക്കി.
തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരെ ഒരു സ്ഥലത്ത് ഒരു നിശ്ചിത സമയത്തിനപ്പുറം തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.
മേളയുടെ തയ്യാറെടുപ്പുകള്‍ക്കായി ഇതിനകം 150 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്കായി അഞ്ചു ലക്ഷം കൂടാരങ്ങളും 20,000 താല്ക്കാലിക കക്കൂസുകളും തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിന് 20,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇതിനു പുറമെ അലഹബാദില്‍ 8,000 ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍ അലഹബാദിലെ തയ്യാറെടുപ്പുകളിലെ അപര്യാപ്തതയെ കുറിച്ച് മേള തുടങ്ങുന്നതിനു മുമ്പ് തന്നെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അസഹ്യമായ തണുപ്പില്‍പെട്ട് തീര്‍ത്ഥാടകര്‍ ഉഴലുകയാണ്. തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ലഭ്യമല്ലാത്തതിനെ കുറിച്ചാണ് പ്രധാന പരാതി.
ഇത്തവണത്തെ കുംഭമേളയ്ക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തീയതി കുംഭമേളയ്ക്കിടയില്‍ തീരുമാനിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരിക്കുന്നതിലാണിത്.
കുംഭമേളയ്ക്കിടയില്‍ തീവ്രവാദി ആക്രമണമുണ്ടാവും എന്ന ആശങ്കയും നിലനില്ക്കുന്നു. ഇത് തടയാന്‍ സൈനിക ഇന്റലിജന്‍സും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.