അയോധ്യ: ചര്‍ച്ച നടക്കില്ലെന്ന് ഉറപ്പായി
ദില്ലി: അയോധ്യ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ജനവരി 13 ശനിയാഴ്ച ലഖ്നോവില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഹിന്ദു- മുസ്ലീം ചര്‍ച്ച നടക്കില്ലെന്നുറപ്പായി.
ഒത്തുതീര്‍പ്പു ചര്‍ച്ചയെക്കുറിച്ച് ഇരുപക്ഷത്തു നിന്നും എതിരഭിപ്രായം ഉണ്ടായതിനാലാണിത്. ഇതിനു പുറമെ ജനവരി ഏഴ് ഞായറാഴ്ച ലഖ്നോവില്‍ ചേര്‍ന്ന ബാബറി മസ്ജിദ് കര്‍മ്മ സമിതി യോഗം അനുരഞ്ജന സംഭാഷണം എന്ന ആശയം തന്നെ തള്ളിക്കളഞ്ഞു. അയോധ്യയിലെ തര്‍ക്കസ്ഥലത്തുള്ള താല്ക്കാലിക രാമക്ഷേത്രം അവിടെ നിന്നു മാറ്റിയ ശേഷം മാത്രം സംഭാഷണത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് കര്‍മ്മ സമിതി തീരുമാനം.
ഏതെങ്കിലും വ്യക്തികള്‍ വിചാരിച്ചാല്‍ അയോധ്യ പ്രശ്നം തീരില്ലെന്ന് ബാബറി മസ്ജിദ് കര്‍മ്മ സമിതി കണ്‍വീനര്‍ സയ്യദ് ഷിഹാബുദ്ദീന്‍ പറഞ്ഞു. മുസ്ലീങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടത് ആള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ബോര്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തതായി പറയപ്പെടുന്ന ബജ്റംഗ് ദള്‍ നേതാവ് വിനയ് കത്യാര്‍ എംപിയും ബാബറി മസ്ജിദ് കര്‍മ്മ സമിതി നേതാവ് മുഹമ്മദ് ഹാഷിം അന്‍സാരിയും അനുരഞ്ജനത്തിന്റെ നിലപാടില്‍ നിന്ന് പിന്നോക്കം പോയി. അവര്‍ തന്നെ തങ്ങളുടെ മുന്‍ പ്രസ്താവനകള്‍ തിരുത്തിയിരിക്കുകയാണ്.
അതേസമയം അലഹബാദില്‍ ജനവരി ഒമ്പത് ചൊവാഴ്ച തുടങ്ങുന്ന കുംഭമേളയില്‍ നടക്കുന്ന ധര്‍മ്മസംസദില്‍ രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.