കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി പുറപ്പെട്ടു.

ജനവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങള്‍ ശബരിമലയിലെത്തിക്കും. ജനവരി 14 ഞായറാഴ്ചയാണ് മകരവിളക്ക്.

ശ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഏറ്റുവാങ്ങി വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുവന്നു. അവിടത്തെ ശ്രീകോവിലില്‍ ദര്‍ശനത്തിനുവെച്ച ആഭരണങ്ങള്‍ വണങ്ങാന്‍ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

ഉച്ചയ്ക്ക് 12 മണിക്ക് പന്തളം വലിയ തമ്പുരാന്‍ പുണര്‍തം നാള്‍ രവിവര്‍മ്മ രാജയും രാജപ്രതിനിധിയായി തിരുവാഭരണത്തോടൊപ്പം മല ചവിട്ടുന്ന മകയിരം നാള്‍ രാഘവവര്‍മ്മ ക്ഷേത്രത്തിലെത്തി. 12.30ന് നടയടച്ച് വിശേഷാല്‍ പൂജ നടത്തിയതിനു ശേഷം വലിയകോയിക്കല്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ഉടവാള്‍ വലിയ തമ്പുരാനെ ഏല്പിച്ചു. തമ്പുരാന്‍ അത് രാജപ്രതിനിധിക്കു നല്കി അനുഗ്രഹിച്ചു. കൊച്ചുതുണ്ടില്‍ ഭാസ്കരന്‍ പിള്ളയുടെ നേതൃത്വത്തില്‍ തിരുവാഭരണം ശിരസ്സിലേറ്റുന്ന പതിനഞ്ചംഗ സംഘത്തെ തമ്പുരാന്‍ വിഭൂതി നല്കി അനുഗ്രഹിച്ചു.

ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് ദൃശ്യമായതോടെ ഭക്തരുടെ ശരണംവിളികളുടെ നടുവില്‍ ഘോഷയാത്ര പുറപ്പെട്ടു. രാജപ്രതിനിധി പല്ലക്കില്‍ തിരുവാഭരണത്തെ അനുഗമിച്ചു.

ഏആര്‍ ക്യാമ്പ് അസിസ്റന്റ് കമാന്‍ഡന്റ് ഗോപാലന്റെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന സായുധപൊലീസ് സംഘം ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എന്‍.ബാബു, അംഗങ്ങളായ ചാരുപാറ രവി, പ്രൊഫ.ഡി.ശശിധരന്‍ എന്നിവരും ഘോഷയാത്ര പുറപ്പെടുന്നതു കാണാനെത്തിയിരുന്നു.

ഘോഷയാത്ര കൈപ്പുഴ ക്ഷേത്രം ചുറ്റി കുളനട വഴി ഉള്ളന്നൂര്‍, ആറന്മുള, ചെറുകോല്‍പ്പുഴ എന്നിവിടങ്ങളിലൂടെ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തി രാത്രി അവിടെ വിശ്രമിക്കും. ജനവരി 13 ശനിയാഴ്ച കോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രം, പേരൂര്‍ ചാല്‍, റാന്നിത്തല്‍ത്തറ മുക്ക്, വടശ്ശേരിക്കര മണ്ഡപം, പ്രയാര്‍ ക്ഷേത്രം, വാടമണ്‍ ക്ഷേത്രം, പൂവത്തുംമൂട്, പെരുനാട്, ളാഹതേവര്‍ ക്ഷേത്രം വഴി ളാഹ ക്ഷേത്രത്തിലെത്തി വിശ്രമിക്കും.

മകരവിളക്ക് ദിവസമായ ഞായറാഴ്ച പ്ലാപ്പള്ളി, നാറാണംതോട്, നിലയ്ക്കല്‍ ക്ഷേത്രം, വലിയാനവട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം എന്നിവിടങ്ങളിലൂടെ ഘോഷയാത്ര ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരണം നല്കും.

പിന്നീട് പതിനെട്ടാം പടിക്കു താഴെയെത്തിക്കുന്ന പേടകങ്ങളില്‍ പ്രധാന പെട്ടി സന്നിധാനത്തേക്കും മറ്റു രണ്ടു പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേരന്ന് പെട്ടി ഏറ്റുവാങ്ങി നടയടച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X