മൃഗങ്ങള്‍ ചത്തത് കോടതിയിലെ കാലതാമസം മൂലം
കണ്ണൂര്‍: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ മൃഗങ്ങള്‍ ചാവാനിടയായത് കോടതി നടപടിയിലെ കാലതാമസം കാരണമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ പറഞ്ഞു. ജനവരി 12 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൃഗങ്ങളെ കണ്ടുകെട്ടിയതിന്മേല്‍ തീരുമാനമെടുക്കുന്നതില്‍ കോടതി കാലതാമസം വരുത്തി. മൃഗങ്ങളെ പിടിച്ചു കെട്ടിയ ദിവസം തന്നെ കോടതിക്ക് ഒന്നുകില്‍ അവയെ അഴിച്ചുവിടാന്‍ പറയുകയോ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ പിടിച്ചു കെട്ടിയിരിക്കുകയാണെന്ന് ബന്ധപ്പെട്ട കോടതികള്‍ക്ക് അറിയാമായിരുന്നു. ഇതിനാല്‍ കോടതി നടപടിയിലെ കാലതാമസം ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി.
പാമ്പുവളര്‍ത്തല്‍ കേന്ദ്രം അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് നിയമസഭാ സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ പ്രവേശനത്തിന് ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫീസിന് പഞ്ചായത്തില്‍ നിന്നു പോലും അനുമതി വാങ്ങിയിട്ടില്ല. അതിനാല്‍ പാമ്പുവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. എന്നാല്‍ മൃഗങ്ങളെ കണ്ടുകെട്ടുന്നത് പല ഘട്ടമായി നടപ്പാക്കാമായിരുന്നു എന്ന് നിയമസഭാ സമിതി അഭിപ്രായപ്പെട്ടു.
പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ നടപടികളെക്കുറിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ കളക്ടറേറ്റ് ഹാളില്‍ നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി. ചെയര്‍മാനു പുറമെ എംഎല്‍എമാരായ കുട്ടി അഹമ്മദ് കുട്ടി, ആന്റണി രാജു, എന്‍.അനിരുദ്ധന്‍ എന്നിവരാണ് തെളിവെടുപ്പ് നടത്താനെത്തിയത്. തെളിവെടുപ്പിനു ശേഷം സമിതി പാമ്പുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചു.