ഭൂചലനം: മരണം 15,000 കവിഞ്ഞേക്കും
ദില്ലി: ഗുജറാത്തിലും പരിസരപ്രദേശത്തും ഉണ്ടായ ഭൂചലനം ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഭൂചലനദുരന്തമാകുമെന്ന് വിദഗ്ധര്‍ കരുതുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനവരി 26 വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 15,000 കവിഞ്ഞേക്കും.
1993 സെപ്തംബറില്‍ മഹാരാഷ്ട്രയിലെ ലത്തൂരില്‍ ഉണ്ടായ ഭൂചലനത്തേക്കാള്‍ നാശനഷ്ടം ഗുജറാത്തിലെ ഭൂചലനം വിതക്കുമെന്ന് ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിലെ ചില വക്താക്കള്‍ പറഞ്ഞു. ലത്തൂരില്‍ 7,000 ല്‍ അധികം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
ബിജെപി ജനറല്‍ സെക്രട്ടറി നരേന്ദ്ര മോഡി മരണസംഖ്യ 15,000 കവിയുമെന്ന് അഭിപ്രായപ്പെട്ടു.ഗുജറാത്ത് ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നാണ് ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ഉപദേശകന്‍ ഡോ. ജി.ഡി. ഗുപ്തയുടെ അഭിപ്രായം.
മാധ്യമങ്ങളും സര്‍ക്കാരും നിരത്തുന്ന കണക്കുകള്‍ എപ്പോഴും വ്യത്യസ്തമായിരിക്കും. അതിനാല്‍ ശരിയായ ഒരു കണക്ക് തരാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ ഒന്നു പറയാം. മരണസംഖ്യ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കും. ഇത് ലത്തൂരിലേതിനേക്കാളും കൂടിയേക്കും - ഡോ. ഗുപ്ത പറഞ്ഞു.
ഈ ഭൂചലനം ഗുജറാത്തിനെ ബാധിച്ച രീതിയിലും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. ലത്തൂരിലെ വീടുകള്‍ ശരിയായ രീതിയില്‍ നിര്‍മ്മിച്ചതായിരുന്നില്ല. എന്നാല്‍ അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലും മികച്ച രീതിയില്‍ നിര്‍മ്മിച്ച വീടുകള്‍ പോലും ഭൂചലനത്തില്‍ തകര്‍ന്നത് അത്ഭുതം തന്നെ - അദ്ദേഹം പറഞ്ഞു.
അന്ന് ലത്തൂര്‍ എന്ന ഗ്രാമം തകര്‍ന്നു തരിപ്പണമായതിനു സമമാണ് ഇന്ന് ഗുജറാത്തിലെ ഭുജ് ജില്ലയുടെ സ്ഥിതി. വെള്ളിയാഴ്ചയിലെ ഭൂചലനത്തിന്റെ പ്രഭവസ്ഥാനമായി കരുതുന്ന ഈ പ്രദേശത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമങ്ങളും നഗരങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും നശിച്ച പോലെയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഡീഷണല്‍ ഡയറക്ടര്‍ എസ്.കെ. ശ്രീവാസ്തവ പറഞ്ഞു.
റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രം പൂര്‍ണമായും തകര്‍ന്നിട്ടുണ്ടാകുമെന്നാണ് കരുതേണ്ടിയിരിക്കുന്നു. ഇത് ശരിയാവുകയാണെന്ന് തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന മരണവാര്‍ത്തകള്‍ സൂച്പിപ്പിക്കുന്നത് - ശ്രീവാസ്തവ പറഞ്ഞു.