രക്ഷപ്പെട്ടത് വിശ്വസിക്കാനാവാതെ കുശാല്‍ ഷാ
കൊച്ചി: ഭൂകമ്പം ഉഴുതുമറിച്ച ഗുജറാത്തിലെ ഭുജില്‍ ഇപ്പോഴും കാര്യമായ കേടുപാടില്ലാതെ അവശേഷിക്കുന്ന വീട് കുശാല്‍ ഷായ്ക്ക് വിസ്മയമാണ്.
ഭുജിന് സമീപമുള്ള വാണിനാഥിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തിയിട്ടും ഓടിട്ട രണ്ടുനില കെട്ടിടത്തില്‍ താമസിച്ചിരുന്ന താനും കുടുംബവും ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് എഴുപത്തേഴുകാരനായ ഷാ പറയുന്നു.
ഗുജറാത്തില്‍ നിന്നും മുംബൈയിലെത്തി അവിടെനിന്നും വിമാനമാര്‍ഗമാണ് കുശാല്‍ ഷായും പേരമക്കളായ അഭയും ജയശ്രീയും കൊച്ചിയിലെത്തിയത്. ദുരന്തഭൂമിയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേട്ട് മുജ്ജന്മസുകൃതത്തിന് നന്ദി പറഞ്ഞ് ഷാ ഇപ്പോള്‍ മട്ടാഞ്ചേരിയില്‍ മകള്‍ അഞ്ജുവിന്റെ വീട്ടിലുണ്ട്.
വാണിനാഥിലെ പഴയകാല ഹവേലികളിലൊന്നിലായിരുന്നു കുശാല്‍ ഷാ താമസിച്ചിരുന്നത്. രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള ഈ കെട്ടിടംതന്നെയാണ് തന്നെ രക്ഷിച്ചതെന്ന് വന്‍കിട അരിവ്യാപാരിയായ ഷാ പറയുന്നു. ദുരന്തഭൂമിയില്‍ നിന്നും ഷായും പേരക്കുട്ടികളും കൊച്ചിയിലേക്ക് പോന്നെങ്കിലും മകന്‍ മുല്ലയ്യയും മരുമകള്‍ ഭാമിനിയും ഭുജില്‍ തന്നെ കഴിയുകയാണ്. ഇനിയും ഭൂകമ്പമുണ്ടാകുമെന്ന് ഭയന്ന് പുറത്തൊരു പാടത്ത് ടെന്റിലാണ് ഇവര്‍ കഴിയുന്നത്. ഭുജില്‍ നിന്നും കാര്‍മാര്‍ഗം ബറോഡ വഴിയാണ് ഷാ മുംബൈയിലെത്തിയത്.
കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടത്തിയിരുന്ന തങ്ങള്‍ക്ക് ഭൂകമ്പത്തിന് പിന്നാലെ പൊലീസും സാമൂഹ്യവിരുദ്ധരും ചേര്‍ന്ന് വീണ്ടും ദുരിതം സമ്മാനിക്കുകയാണെന്ന് ഷാ പറഞ്ഞു. നാട്ടില്‍ അവശേഷിക്കുന്നതെല്ലാം പൊലീസുകാരും കൊള്ളക്കാരും തട്ടിയെടുക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ കൊള്ളയിലാണ് പൊലീസിന് താത്പര്യം. പട്ടാളം രംഗത്തെത്തിയതോടെ കുറച്ചാശ്വാസമായിട്ടാണെന്നും ഷാ പറഞ്ഞു.
പത്രം വായിക്കുന്നതിനിടയ്ക്കാണ് ദുരന്തമെത്തിയത്. പുറത്തേക്ക് പോകുമ്പോള്‍ ചീട്ടുകൊട്ടാരം പോലെ കെട്ടിടങ്ങള്‍ നിലംപൊത്തുമെന്ന് കരുതി താഴേക്കിറങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഹുങ്കാര ശബ്ദവും നിലവിളികളുമൊടുങ്ങുമ്പോള്‍ ചുറ്റും ശവപ്പറമ്പായി മാറിക്കഴിഞ്ഞിരുന്നു-ഷാ പറഞ്ഞു.
കുശാല്‍ ഷായുടെ ചെറുമകന്‍ അഭയും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളിലാണ്. കല്യാണനിശ്ചയം കഴിഞ്ഞിരുന്ന സുഹൃത്ത് ധനേഷും പ്രതിശ്രുതവധു ജിപ്സിയും ദുരന്തത്തിനിരയായി. ജീവിച്ചിരിക്കുമ്പോള്‍ ഒന്നിക്കാനായില്ലെങ്കിലും മരണത്തിലെങ്കിലും അവര്‍ ഒന്നിച്ചല്ലോ-അഭയ് ആശ്വസിക്കാന്‍ ശ്രമിക്കുന്നതങ്ങനെയാണ്.